ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നതിന് കുട്ടിയെവിട്ടുനൽകിയ പിതാവ് പള്ളുരുത്തി സ്വദേശി അസ്‌കർ, അതിനുവേണ്ട ഒത്താശയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. മുദ്രാവാക്യം വിളിക്കുന്നതിന് കുട്ടിക്ക് സഹായിയായി അസ്‌കർ പ്രവർത്തിക്കുകയും മുദ്രാവാക്യം ഏറ്റുവിളിക്കുകയും ചെയ്‌തു. കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചതിന് നേരത്തെ അറസ്‌റ്റിലായ അസ്കർ കേസിൽ 27ാം പ്രതിയാണ്. 25ാം പ്രതിയും പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റുമായ ഷമീർ, 26ാം പ്രതിയും എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയുമായ എൻ.വൈ.സുധീർ എന്നിവരാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത്. അസ്‌കറിന്റെ അടുത്ത സുഹൃത്തായ സുധീർ ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജഡ്ജിക്കെതിരായ പരാമർശം: യഹിയക്കെതിരെ കേസ്
ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി.കെ. യഹിയ തങ്ങൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്വമേധയാകേസെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ എസ്.പി ഓഫീസ് മാർച്ചിനിടെയാണ് 'ജഡ്ജിമാരുടെ അടിവസ്ത്രത്തിനു കാവിനിറം' എന്ന പരാമർശം യഹിയ നടത്തിയത്. പി.സി. ജോർജിന് ജാമ്യം നൽകിയ ജഡ്ജി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നെന്നും യഹിയ ആരോപിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും വകുപ്പുകൾ ചുമത്തുക. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ യഹിയയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
യഹിയയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജിക്ക് അനുമതി തേടി
ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസ്, പി.സി. ജോർജിന്റെ മുൻകൂർ ജാമ്യം എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കാേടതി ജഡ്ജിമാർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം യഹിയ തങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അരുൺ റോയ് അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകി. ഫെബ്രുവരിയിൽ ആലപ്പുഴ ചാരുമൂട്ടിൽ നടന്ന പൊതുയോഗത്തിലും മീഡിയ വൺ കേസിലെ വിധിയുടെ പേരിൽ യഹിയ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്നും അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പലപ്പോഴായി നടത്തിയ പരാമർശങ്ങൾ ദുരുദ്ദേശ്യപരവും കോടതിയലക്ഷ്യവുമാണെന്നും ഹർജിയിൽ പറയുന്നു. വ്യക്തികൾക്കെതിരായ കോടതിയലക്ഷ്യ നടപടികൾക്ക് എ.ജിയുടെ അനുമതി വേണമെന്ന വ്യവസ്ഥയനുസരിച്ചാണ് അരുൺ റോയ് എ.ജിക്ക് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |