കോഴിക്കോട്: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി അവരെ തുടർച്ചയായി നിരീക്ഷിക്കാനുള്ള വിജിലൻസ് നീക്കം സ്വാഗതാർഹമാണെന്നും അഴിമതിയും നികുതിവെട്ടിപ്പും കുറയാൻ ഇതു സഹായിക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.
കേരളത്തിൽ എല്ലാരംഗത്തും കൈക്കൂലിയും നികുതിവെട്ടിപ്പും വർദ്ധിച്ചിട്ടുണ്ട്. ഒരുവിഭാഗം ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങി അനധികൃതമായ കാര്യങ്ങൾ ചെയ്‌തുകൊടുക്കുകയാണ്. നല്ല ഉദ്യോഗസ്ഥർക്കുംകൂടി പേരുദോഷം ഉണ്ടാക്കുംവിധമാണ് ഇവരുടെ പ്രവർത്തനം. കൈക്കൂലിക്ക് തടയിടാനുള്ള സർക്കാരിന്റെ നീക്കത്തെ എല്ലാ രാഷ്‌ട്രീയകക്ഷികളും പൊജതുജനങ്ങളും പിന്തുണയ്ക്കണം.
രാഷ്‌ട്രീയ അഴിമതിക്കും തടയിടേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന് അഴിമതി വലിയ തടസമാകുകയാണ്. വികസനപ്രവർത്തനങ്ങൾക്കായി സംസ്ഥാന ഖജനാവിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നികുതിവെട്ടിപ്പിലൂടെ നഷ്‌ടമാകുന്നത്. എത്ര അഴിമതി നടത്തിയാലും പിടിക്കപ്പെടില്ലെന്ന ധൈര്യമാണ് കൂടുതൽ അഴിമതിക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ വിജിലൻസ് നടത്തുന്നനീക്കം വലിയൊരു പരിധിവരെ ഗുണംചെയ്യും.
വേണം ഇ-ഗവേണിംഗ് സംവിധാനം
മറ്റ് മേഖലകളിലെന്നപോലെ സ്വർണ വ്യാപാരരംഗത്തും വലിയതോതിലുള്ള നികുതിവെട്ടിപ്പും കള്ളക്കടത്തുമുണ്ടെന്ന് എം.പി.അഹമ്മദ് പറഞ്ഞു. ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നഷ്‌ടമാകുന്നത്. വിദേശത്തുനിന്ന് കള്ളക്കടത്ത് സ്വർണം ഇവിടെയെത്തിച്ച് ആഭരണങ്ങളാക്കി മാറ്റി നികുതി പൂർണമായും വെട്ടിച്ച് വിൽക്കുകയാണ്.
ഇത് തടയാനായി ഫലപ്രദമായ ഇ-ഗവേണിംഗ് സംവിധാനം സർക്കാർ നടപ്പാക്കണം. സ്വർണത്തിന്റെ ഖനനം മുതൽ ഉപഭോക്താവിന്റെ കൈയിൽ എത്തുംവരെ ഇ-ട്രാക്കിംഗിലൂടെ കൃത്യമായ നിരീക്ഷണം വേണം. ജുവലറി ഉടമകൾ ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കച്ചവടത്തിൽ സുതാര്യത കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |