കാസർകോട് : ബളാന്തോട് ചാമുണ്ഡിക്കുന്നിലെ ഓട്ടമലയിൽ വിമല സ്വന്തം മകൾ രേഷ്മയെ കൊലപ്പെടുത്തി ജീവൻ വെടിഞ്ഞത് ഒറ്റപ്പെട്ട സംഭവമല്ല. നരകതുല്യമായ ജീവിതം മുന്നോട്ട് തള്ളിനീക്കാൻ കഴിയാതെ അരക്ഷിതാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളിൽ പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ്. മൂന്നാം തവണയാണ് ഇത്തരത്തിലുള്ള ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടിവന്നത്.
നാല് വർഷം മുമ്പാണ് ചെറുവത്തൂരിലെ തമ്പാനും ഭാര്യയും സ്വന്തം മകനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് കൊലചെയ്തു സ്വയം ജീവനൊടുക്കിയത്. എൻഡോസൾഫാൻ ദുരിതബാധിതനായ മകനെ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രയാസം അനുഭവിച്ച കുടുംബത്തിന് മുന്നിൽ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മാനടുക്കത്ത് 'അമ്മ സ്വന്തം മകളെ കൊലപ്പെടുത്തി ജീവൻ ഒടുക്കിയത്. ചാമുണ്ഡിക്കുന്നിലെ സംഭവത്തിന്റെ സമാനരീതിയിലാണ് മാനടുക്കം സംഭവം ഉണ്ടായത്. ആയ്യുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 'അമ്മ മകളെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. എന്നാൽ അവർ കുഞ്ഞിനെ ഇറക്കിവിടാൻ തുനിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി കോളകുപ്പിയും വിഷക്കുപ്പിയും വാങ്ങി വീട്ടിൽ എത്തി മകൾക്കും കൊടുത്ത് അമ്മയും കഴിച്ചു ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു. ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എല്ലാവരെയും ആകുലപ്പെടുത്തുകയാണ്.
ചാമുണ്ഡിക്കുന്നിലെ സംഭവം ദാരുണമായിപ്പോയി. ഇത്തരം ദുരന്തങ്ങൾ ഈ മേഖലയിലാകെ വ്യാപിക്കുന്നത് ആശങ്കാജനകമാണ്. എൻഡോസൾഫാൻ ദുരിത ബാധിതരെ നോക്കുന്നതിന് ഇപ്പോൾ ആരും ഇല്ലാത്ത അവസ്ഥയാണ്. മുമ്പ് പഞ്ചായത്തുകളിൽ സൂപ്പർവൈസർമാർ ഉണ്ടായിരുന്നു. ഇന്ന് രോഗം ബാധിച്ച കുട്ടികളും അമ്മമാരും എവിടെ കഴിയുന്നു എന്ത് ചെയ്യുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല.
-അമ്പലത്തറ കുഞ്ഞികൃഷ്ണൻ ( എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |