തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഒരു പുത്തൻ ആശയമാണ് കെ.എസ്.ആർ.ടി.സി ബസിനെ രൂപാന്തരപ്പെടുത്തിയ പഠനവണ്ടിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രി ആന്റണി രാജുവുമൊത്ത് മണക്കാട് ഗവ. ടി.ടി.ഐയിൽ കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസ് ക്ളാസ് മുറിയാക്കിയ 'പഠനവണ്ടി' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആശയം മുന്നോട്ടു വച്ചപ്പോൾ വിമർശിച്ചവർ ഏറെയാണ്. താത്കാലിക സംവിധാനം ആണെങ്കിലും പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠനവണ്ടി എന്നും മന്ത്രി പറഞ്ഞു.
നാസയെക്കാൾ വലിയ കണ്ടുപിടിത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞു. 70 ലക്ഷം രൂപ മുടക്കി ഒരു ക്ളാസ് മുറി ഒരുക്കുന്നതിനെക്കാൾ എത്രയോ നല്ല കാര്യമാണ് അതേ വിലയുള്ള ഒരു ബസ് ക്ളാസ് മുറിയാക്കി മാറ്റുന്നതെന്നും ആന്റണി രാജു പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, ഡി.ഇ.ഒ സുരേഷ് ബാബു, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗവുമായ അച്യുത് ശങ്കർ, കരമന ഹരി, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, സ്കൂൾ പ്രിൻസിപ്പൽ വിനീത തുടങ്ങിയവർ പങ്കെടുത്തു. ഇതിന്റെ ചെലവ് എത്രയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ബസ് അടിപൊളിയെന്ന് കുട്ടികൾ
വേഴാമ്പലും ജിറാഫും തത്തമ്മയുമൊക്കെയുള്ള ഒരു എ.സി പഠനവണ്ടി. അഞ്ചു ദിവസം കൊണ്ടാണ് കെ.എസ്.ആർ.ടി.സി ബസിനെ മണക്കാട് സ്കൂൾ അധികൃതർ പഠനവണ്ടിയാക്കിയത്. ഇരുവശവും മുകളിൽ ബാഗും ബുക്കും വയ്ക്കാൻ സൗകര്യം, സ്മാർട്ട് ടി.വി, ഇരിക്കാൻ സീബ്രയുടെ പടമുള്ള കസേരകൾ, എഴുതാൻ പാകത്തിന് ടേബിൾ. മണക്കാട് ഗവ. ടി.ടി.ഐയിൽ ഇന്നലെ നടന്ന എൽ.കെ.ജി പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുരുന്നുകൾക്കാണ് സംസ്ഥാനത്തെ ആദ്യ പഠനവണ്ടിയിൽ കയറാൻ ഭാഗ്യം ലഭിച്ചത്. ഓലഞ്ഞാലി, പൂത്തുമ്പി, തത്തമ്മ, പൂമ്പാറ്റ എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് കുട്ടികളെ തരം തിരിച്ചിരിക്കുന്നത്. ബസിൽ സൗണ്ട് സിസ്റ്റമുള്ളതിനാൽ കുരുന്നുകൾ ഡബിൾ ഹാപ്പി. ഉദ്ഘാടന സമയത്ത് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും ബസ് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ അടിപൊളി, സൂപ്പർ എന്നായിരുന്നു മറുപടി. എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലെ 400 കുട്ടികൾക്കാണ് വിവിധ സമയങ്ങളിൽ പഠനവണ്ടിയിലിരുന്ന് പഠിക്കാനാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |