SignIn
Kerala Kaumudi Online
Saturday, 27 April 2024 10.24 AM IST

വളർത്തു മീനിന് ആവശ്യക്കാർ കുറഞ്ഞു, കർഷകർക്ക് നഷ്ടം

fish
ശുദ്ധജല മത്സ്യകൃഷി

@ പദ്ധതി ബാഹുല്യം തിരിച്ചടിയായി

കോഴിക്കോട്: ഉത്പാദനത്തിന് അനുസരിച്ച് ആവശ്യക്കാരില്ലാതായതോടെ ശുദ്ധജല മത്സ്യകൃഷി നഷ്ടത്തിൽ. കൊവിഡിനെ തുടർന്ന് ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എസ്.എസ്.വൈ) എന്നീ പദ്ധതികളിൽ നിരവധിപേരാണ് മത്സ്യകൃഷി തുടങ്ങിയത്. ഇതോടെ ഉത്പാദനവും കൂടി. എന്നാൽ മത്സ്യം വാങ്ങിക്കാൻ ആളില്ലാത്തതും കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവരുന്നതുമാണ് കർഷകരെ നഷ്ടത്തിലാക്കുന്നത്. 2019-20 ൽ 100 ടൺ ആയിരുന്ന ശുദ്ധജല മത്സ്യോത്പാദനം 2020-21ൽ 500 ടൺ ആയി. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ശുദ്ധജല മത്സ്യം കൂടുതലായി എത്താൻ തുടങ്ങിയതും തിരിച്ചടിയായി. അന്യസംസ്ഥാന മീനുകൾ 150 രൂപയ്ക്ക് വിൽക്കുമ്പോൾ ഇവിടുത്തെ കർഷകരും ഇതേ വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്. പുറത്തുനിന്ന് എത്തുന്ന മീനുകൾക്ക് ഗുണം കുറവാണെന്നാണ് അധികൃതർ പറയുന്നത്. ട്രോളിംഗ് സമയത്താണ് കർഷകന് കുറച്ചെങ്കിലും ലാഭം. കിലോയ്ക്ക് 250 രൂപയെങ്കിലും കിട്ടിയാലേ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയൂവെന്ന അവസ്ഥയിലാണ് കർഷകർ. കടൽ മത്സ്യത്തോടുള്ള താത്പര്യം ശുദ്ധജല മത്സ്യത്തോടില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു.

വനാമി, ചെമ്മീൻ, വാള, കാരി, രോഹു, കട്‌ല, ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ തുടങ്ങിയ ഇനങ്ങളാണ് വളർത്തുന്നത്. ആറുമാസം വരെയാണ് മീനുകൾ പൂർണ വളർച്ചയെത്താൻ വേണ്ടത്. കുഞ്ഞുങ്ങൾക്ക് പോഷകം കൂടുതലുള്ള തീറ്റ ചെറിയ അളവിൽ കൊടുക്കണം. വളർച്ചയെത്തുന്നതോടെ പോഷകം കുറയ്ക്കാമെങ്കിലും തീറ്റ കൂടുതൽ നൽകണം. കഴിഞ്ഞ വർഷം ചാക്കിന് 1450 രൂപയായിരുന്ന മീൻതീറ്റ വില ഇപ്പോൾ 150 രൂപയോളം വർദ്ധിച്ചു. 1000 മീനിന് ഒരുമാസത്തേയ്ക്ക് 5 ചാക്ക് തീറ്റയെങ്കിലും വേണം. മത്സ്യവിൽപ്പനയ്ക്ക് മാർക്കറ്റ് സംവിധാനമില്ലാത്തതും പ്രതിസന്ധിയാണ്. അതെസമയം സർക്കാർ 10 ലക്ഷം രൂപയുടെ രണ്ട് മത്സ്യ മാർക്കറ്റ് ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒന്ന് താമരശേരി താലൂക്കിൽ ആരംഭിച്ച് കഴിഞ്ഞു. കൂടാതെ മത്സ്യ കർഷകർക്കായി മത്സ്യകർഷക സഹകരണ സംഘം ആരംഭിക്കാനുള്ള പ്രാരംഭ നടപടികളും തുടങ്ങികഴിഞ്ഞു.

@ പല ആളുകൾക്കും ശുദ്ധജല മത്സ്യത്തോട് താത്പര്യം ഇല്ല. സർക്കാരിൽ നിന്നോ ഫിഷറീസിന്റെ ഭാഗത്ത് നിന്നോ താങ്ങുവില പോലെ എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകി കർഷകർക്ക് ഒപ്പം നിൽക്കണം. ഷിബിൻലാൽ, മത്സ്യകർഷകൻ, ബാലുശ്ശേരി.

@ സർക്കാർ പറഞ്ഞ രീതിയിൽ കൃഷി ചെയ്താൽ വലിയ നഷ്ടം ഉണ്ടാവില്ല. കോഴി വേസ്റ്റ് ഇട്ട് മീൻ വളർത്തുന്നതായി പരാതികൾ ലഭിക്കുമ്പോൾ പരിശോധന നടത്താറുണ്ട്. മാർക്കറ്റും മത്സ്യ കർഷക സഹകരണ സംഘവും രൂപീകരിക്കുന്ന നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. നവീൻ നിശ്ചൽ, പ്രൊജക്ട് കോ‌ ഓർഡിനേറ്രർ, (സുഭിക്ഷ കേരളം, പി.എം.എസ്.എസ്.വൈ, ജനകീയ മത്സ്യകൃഷി )

മത്സ്യകൃഷി പദ്ധതിയിൽ അംഗങ്ങൾ ( 2021-22)

സുഭിക്ഷ കേരളം 231

പി.എം.എസ്.എസ്.വൈ - 145

ജനകീയ മത്സ്യകൃഷി- 5500

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.