കൊട്ടിയൂർ: രോഹിണി ആരാധനാ നാളായ ഇന്നലെ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെ മനം കുളിർപ്പിച്ച് ആരാധനാ പൂജയും സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും നടന്നു. സ്ഥാനികൻ കുറുമാത്തൂർ ഇല്ലത്തെ കാരണവരായ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ദേവസന്നിധിയിൽ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്.
കുറുമാത്തൂർ ഇല്ലത്തെ കാരണവർ തന്നെ വേണം പകരക്കാരനില്ലാത്ത ഈ ചടങ്ങ് നടത്താൻ ദക്ഷനെ വധിച്ചതിന് ശേഷം ശിവകോപമകറ്റാനും സ്വാന്ത്വനിപ്പിക്കാനുമായി വൈഷ്ണവ സങ്കല്പത്തിൽ സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്ത് പെരുമാളെ പ്രസാദിപ്പിക്കുന്നതായിരുന്നു ചടങ്ങ്.
കുറുമാത്തൂരിൽ നിന്നും തിങ്കളാഴ്ച വൈകന്നേരം മണത്തണ കരിമ്പന ഗോപുരത്തിച്ചേർന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് ആക്കൽ തറവാട്ടിൽ വിശ്രമിച്ചശേഷം രോഹിണി ആരാധന ചടങ്ങുകൾക്കായി ഇന്നലെ രാവിലെ കൊട്ടിയൂരിൽ എത്തിച്ചേർന്നു.ഉച്ചശീവേലിക്ക് മുമ്പ് ഉഷകാമ്പ്രം നമ്പൂതിരി അദ്ദേഹത്തെ എതിരേറ്റ് മണിത്തറയിൽ കയറ്റി ഇരുത്തി. കുറുമാത്തൂർ സ്ഥാനികൻ മണിത്തറയിൽ പ്രവേശിച്ചതോടെ വിശേഷ വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രോച്ചാരണങ്ങളോടെ ഉഷകാമ്പ്രം നൽകിയ തുളസിക്കതിരുകളും തീർത്ഥവും അർപ്പിച്ചശേഷം സ്ഥാനികൻ സ്വയംഭൂ നാളത്തിലേക്ക് കാലുകളിറക്കി വിഗ്രഹത്തെ ആലിംഗനം ചെയ്ത് ആലിംഗന പുഷ്പാഞ്ജലി പൂജകൾ പൂർത്തിയാക്കി.കുറുമാത്തൂർ മണിത്തറയിൽ നിന്നും ഇറങ്ങുന്നതുവരെ വാദ്യമേളങ്ങൾ തുടർന്നു. ഒടുവിൽ ഭണ്ഡാരം പെരുക്കി തിരുവഞ്ചിറയിൽ പ്രദക്ഷിണം ചെയ്ത് പ്രസാദവും വാങ്ങി കുറുമാത്തൂർ സ്ഥാനികൻ ആക്കൽ കയ്യാലയിലേക്ക് മടങ്ങി.തുടർന്ന് പൊന്നിൻ ശീവേലിയും പാലമൃത് അഭിഷേകവും നടന്നു.
നാളെ തിരുവാതിര ചതുശ്ശതം നടക്കും. പുണർതം, ആയില്യം, അത്തം ചതുശ്ശതങ്ങളും തുടർന്നുള്ള ദിവസങ്ങിൽ നടക്കും. ജൂൺ ആറിന് മകം നാളിൽ കലം വരവ്.ഒമ്പതിന് വാളാട്ടം, 10ന് തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.
*(ശ്രീ ചെന്നിത്തല ക്ഷേത്ര ദർശനം നടത്തിയ വാർത്ത കൂടി അയക്കുന്നുണ്ട് )
പടം :രോഹിണി ആരാധനയുടെ ഭാഗമായി അക്കരെ സന്നിധിയിൽ കുറുമാത്തൂർ നമ്പൂതിരിപ്പാട് സ്ഥാനികൻ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |