കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ രൂക്ഷമായി വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. കേസിൽ ഇപ്പോൾ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്‌മി ആരോപിച്ചു. വിധി എഴുതിവച്ചുകഴിഞ്ഞു, ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പ്രോസിക്യൂട്ടർമാർ മാറുന്നതെന്തെന്ന് മേൽക്കോടതികൾ ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതി എന്ന രീതിയിലാണ് സമീപനമെന്ന് ഭാഗ്യലക്ഷ്‌മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ദൃശ്യങ്ങൾ ചോരുമെന്ന ഭയമുണ്ടെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ഹർജി വിധിപറയുന്നതിനായി കോടതി മാറ്റി. എന്നാൽ അന്വേഷണത്തിനായി സമയ നീട്ടിനൽകരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടു. ഒരു ദിവസം പോലും അധികം നൽകരുതെന്നാണ് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ചിന് തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനാകുന്നില്ല. ജുഡീഷ്യൽ ഉദ്യോഗസ്ഥരെ മോശക്കാരാക്കാനും അഭിഭാഷകരെ പ്രതികളാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. എഫ്എസ്എൽ ലാബ് റിപ്പോർട്ടിൽ എന്ത് തിരിമറിയും നടക്കുമെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന അതിജീവിതയുടെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്നായിരുന്നു നടി ആവശ്യപ്പെട്ടത്. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹർജി ജൂൺ പത്തിന് കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |