കാട്ടാക്കട: ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലേക്കുള്ള റോഡ് തകർന്ന് അപകടക്കെണിയായി മാറിയിട്ട് മാസങ്ങളായി. വർഷങ്ങൾക്ക് മുൻപ് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി കുഴിയെടുത്തു. ഈ കുഴികൾ വേണ്ടവിധം മൂടാത്തതിനാലാണ് കള്ളിക്കാട് മുതൽ കാട്ടാക്കട വരെയുള്ള റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. റോഡിന്റെ ഒരു വശം പൊളിച്ച് വലിയ പൈപ്പ് ലൈൻ സ്ഥാപിച്ച് റോഡിന്റെ വശങ്ങളിൽ മെറ്റലിട്ട് അറ്റകുറ്റപണികൾ നടത്തിപോവുകയായിരുന്നു. ഇതോടെ റോഡ് തകർന്നു. റോഡ് ടാറിംഗിനായി തുക അനുവദിച്ചിട്ട് വർഷങ്ങളായി. എന്നാൽ പണിയൊന്നും നടന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എ ഫണ്ടുപയോഗിച്ച് ടാറിംഗ് നടത്താനായിരുന്നു ശ്രമം. ഇതിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കാട്ടാക്കട മുതൽ കള്ളിക്കാട് വരെയുള്ള ഭാഗം ടാറിംഗ് നടത്താത്തത് തലസ്ഥാന നഗരിയിലേക്ക് വെള്ളം കൊണ്ടുപോകാൻ വീണ്ടും റോഡിൽ പൈപ്പ്ലൈൻ സ്ഥാപിക്കേണ്ടതായുണ്ട്. ഇതിന് മുൻപ് ടാറിംഗ് നടത്തിയാൽ വീണ്ടും റോഡ് പഴയപടിയാകും. തത്കാലം മെയിന്റനൻസ് നടത്തിയെങ്കിലും റോഡിലെ കുഴികൾ അടയ്ക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |