കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂൺ ഏഴിന് മാറ്റി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഏഴുവരെ നീട്ടിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിജയ് ബാബു ജൂൺ ഒന്നിന് ദുബായിൽ നിന്ന് നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായെന്ന് സർക്കാരിനുവേണ്ടി അഡിഷണൽ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചു. തന്റെ ഭാഗം വിശദീകരിക്കാൻ വിജയ് ബാബുവിന് അവസരം നൽകിയെന്നും കൂടുതൽ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും വ്യക്തമാക്കി. തുടർന്നാണ് ഹർജി ജൂൺ ഏഴിലേക്ക് മാറ്റിയത്.
മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റത്തിന് മറ്റൊരു കേസും എടുത്തു. ഏപ്രിൽ 22ന് പൊലീസ് കേസെടുത്തെങ്കിലും 24ന് വിജയ് ബാബു ദുബായിലേക്ക് പോയി. മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തതോടെ പ്രതിക്ക് നാട്ടിലെത്താൻ ഹൈക്കോടതി ഇടക്കാല മുൻകൂർജാമ്യം നൽകി. രണ്ടു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഈ സമയത്തിനുള്ളിൽ വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അതിനുശേഷം ഹർജി പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
കോടതി നിർദ്ദേശങ്ങൾ
വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണം.
പരാതിക്കാരിയുമായി സംസാരിക്കാനോ ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താനോ പാടില്ല.
സാമൂഹ്യ മാദ്ധ്യമങ്ങളിലുൾപ്പെടെ ഒരു മാദ്ധ്യമത്തിലും പ്രതികരിക്കരുത്
നടിയെ പീഡിപ്പിക്കൽ: വിജയ് ബാബുവിനെ വീണ്ടും ചോദ്യംചെയ്തു
കൊച്ചി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവനടിയുമായി ഉണ്ടായിരുന്നതെന്ന നിലപാടിൽ ഉറച്ചുനിന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. രണ്ടാംദിനമായ ഇന്നലെ 11 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിലും വിജയ് ബാബു നിലപാട് മാറ്റിയില്ലെന്നാണ് സൂചന.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു വിദേശത്ത് ഒളിവിലായിരുന്നു. 39 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസിൽ ഹാജരായത്. ആദ്യദിനം ഒമ്പതര മണിക്കൂറാണ് ചോദ്യംചെയ്തത്. ഇന്നലെ രാവിലെ വീണ്ടും പൊലീസിന് മുന്നിലെത്തി. ചോദ്യംചെയ്യൽ പൂർത്തിയാക്കിയത് എട്ട് മണിയോടെയാണ്.
കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു പൊലീസിന് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |