തൃശൂർ: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് 15 വരെ ജില്ലയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കുന്ന ലഘുലേഖയുമായി ജില്ലയിലെ മുഴുവൻ വീടുകളിലും ഗൃഹ സമ്പർക്കം നടത്തും.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സമ്മേളനങ്ങളും സമൂഹത്തിലെ വ്യത്യസ്ത തുറകളിലെ ജനവിഭാഗങ്ങളുടെ സമ്മേളനങ്ങളും സംഘടിപ്പിക്കും. ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കായി സേവന പ്രവർത്തനം നടത്തും. 7ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തൃശൂരിലെ ഗുണഭോക്താക്കളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. അമൃത് പ്രസാദ് കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് വികസനം നടപ്പാക്കിയ ഗുരുവായൂരിൽ നിന്ന് അമൃത് പദ്ധതിയിൽ 300 കോടി ചെലവഴിച്ച തൃശൂർ കോർപറേഷനിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ വികാസ് തീർത്ഥ് ബൈക്ക് റാലി സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി എൻ.ആർ.റോഷൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസിൽ സെൽഫ് പ്രമോഷൻ
സംസ്കാരമെന്ന് വിജയ് ഹരി
തൃശൂർ: സംസ്ഥാന കോൺഗ്രസിൽ സെൽഫ് പ്രമോഷൻ സംസ്കാരം പിടിമുറുക്കിയെന്ന്, സി.പി.എമ്മിൽ ചേർന്ന വിജയ് ഹരി പറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടെ ഒട്ടേറെ ചുമതലകൾ പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് തനിക്ക് ഏറെ പരിഗണനയും നൽകി. മണലൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴാണ് ആ വിവരം താനറിയുന്നത്. എന്നിട്ടും പേയ്മെന്റ് സീറ്റ് എന്ന് പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ തന്നെ ആരോപണമുന്നയിച്ചത് മന:പ്രയാസമുണ്ടാക്കി. ഇതും, നേതാക്കളുടെ തമ്മിലടിയും പാരവയ്പ്പും അടക്കമുള്ള കാരണങ്ങളും കൊണ്ടാണ് രാജിവച്ചത്. ഉമ്മൻചാണ്ടി അടക്കമുള്ള ഏത് നേതാക്കൾ വിചാരിച്ചാലും സെൽഫ് പ്രമോഷൻ സംസ്കാരം മാറ്റാനാവില്ല.
എല്ലാ സംസ്ഥാനത്തും കോൺഗ്രസിൽ ഉൾപ്പോര് മാത്രമാണുള്ളത്. പരസ്പരം പോരടിക്കുന്ന നേതാക്കൾ ഇല്ലാത്തതും ഒത്തൊരുമയും പ്രവർത്തകർക്ക് കിട്ടുന്ന പരിഗണനയുമെല്ലാമാണ് സി.പി.എമ്മിലേക്ക് ആകർഷിച്ചത്. മത്സരരംഗത്തുള്ളപ്പോൾ പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾക്കെതിരെ സംസാരിച്ചിട്ടുണ്ടാകും. ഇപ്പോൾ അതൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ജനാധിപത്യപരമായി കാര്യങ്ങൾ നടക്കുന്നത് സി.പി.എമ്മിലാണെന്ന തിരിച്ചറിവ് ഉണ്ടായെന്നും വിജയ് ഹരി പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുമ്പോൾ ആർക്കും വിഷമമില്ല, സി.പി.എമ്മിലേക്ക് വരുമ്പോൾ മാത്രമാണ് ആളുകൾക്ക് വിഷമമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പ്രതികരിച്ചു. സി.പി.എം നേതാവ് എം.കെ.കണ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |