മലപ്പുറം: കവളപ്പാറയിലെ പൊന്നുംവിളയും മണ്ണിൽ ചോര നീരാക്കി കൃഷിയിറക്കിയപ്പോൾ 67കാരനായ മാവുങ്ങൽ കുഞ്ഞുമോന് ലഭിച്ചിരുന്നത് മാസം ഒരുലക്ഷം രൂപയുടെ വരുമാനം. റബറും കശുമാവും തേക്കുമൊക്കെ തഴച്ചുവളർന്ന മൂന്നേക്കറിന് 60 ലക്ഷം രൂപ വിലപറഞ്ഞിട്ടും കൊടുക്കാത്തതും അതിനാൽതന്നെ. പക്ഷേ, വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു.
2019 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടൽ എല്ലാം തകർത്തു. രണ്ടാൾ പൊക്കത്തിൽ നിറഞ്ഞ മൺകൂനകളിൽ ഇന്ന് റബറിനും കശുമാവിനും പകരം കാടും പടർപ്പും. ഒരു സെന്റിൽപോലും കൃഷി ചെയ്യാനാവുന്നില്ല. ഇന്ന് ഏക്കറിന് ഒരുലക്ഷം രൂപയ്ക്കുപോലും ആർക്കും വേണ്ട.
ഇത് കുഞ്ഞുമോന്റെ മാത്രം സ്ഥിതിയല്ല. കവളപ്പാറയിലെ മുപ്പതോളം കർഷകർ ഇന്ന് കണ്ണീർക്കയത്തിലാണ്. അവരുടെ 40 ഏക്കറോളം കൃഷിയിടമാണ് ഉരുളെടുത്തത്. മിക്കവരും വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ്. കുഞ്ഞുമോന് പത്ത് ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്. നഷ്ടപ്പെട്ട കൃഷിക്ക് നാമമാത്രമായ നഷ്ടപരിഹാരമാണ് കർഷകർക്ക് ലഭിച്ചത്. ഇതുതന്നെ പൂർണമായി ലഭിക്കാത്തവരുമുണ്ട്.
സർക്കാർ കനിവും കാത്ത്
ജപ്തി ഭീഷണിയെത്തുടർന്ന് കർഷകർ മുട്ടാത്ത വാതിലുകളില്ല. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ പുനരധിവസിപ്പിച്ചപ്പോൾ കർഷകരെ മറന്നു. ഭൂമി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുകയോ അല്ലെങ്കിൽ കൃഷിക്ക് അനുയോജ്യമാക്കുകയോ ചെയ്യണമെന്ന കർഷകരുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ല. പ്രദേശത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ സ്വന്തം നിലയ്ക്ക് മണ്ണ് മാറ്റാനാവുന്നില്ല. സർക്കാർ തലത്തിലെ ഇടപെടൽ കാത്തു കഴിയുകയാണ് കർഷകർ.
എല്ലാം നഷ്ടപ്പെട്ട്
അബ്ദുൾ മജീദും
കർഷകനായ സി.അബ്ദുൾ മജീദിന്റെ രണ്ടേക്കറിലെ 580 റബർ മരങ്ങളാണ് ടാപ്പിംഗിന് പാകമായി നിൽക്കുമ്പോൾ ഉരുളെടുത്തത്. മൺകൂന മാറ്റാനായി മാത്രം ഏക്കറിന് കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും വേണ്ടി വരും. 11.5 ലക്ഷം രൂപയുടെ വായ്പയുണ്ട്. തിരിച്ചടവിന് മാർഗമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |