കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. രണ്ട് ദിവസത്തെ മാരത്തൺ ചോദ്യം ചെയ്യലിൽ വിജയ് ബാബു നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ വ്യക്തത വരുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്. ഈ ആഴ്ച തന്നെ ചോദ്യം,ചെയ്‌തേക്കും.
വിജയ് ബാബുവിനെ സഹായിച്ച നടൻ ഉൾപ്പെടെയുള്ളവരെയും ഉടൻ ചോദ്യംചെയ്യും. നിലവിൽ സാക്ഷികളായ 30 പേരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ പലരിൽ നിന്നും വീണ്ടും വിവരങ്ങൾ ചോദിച്ചറിയാനുണ്ട്. പ്രമുഖ ഗായകനും ഭാര്യയും കേസിലെ സുപ്രധാന സാക്ഷികളാണ്. ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വീട്ടിലെത്തിയോ വിളിച്ചു വരുത്തിയോ ആകും മൊഴിയെടുക്കുക. 20 മണിക്കൂർ ചോദ്യം ചെയ്തപ്പോഴും വിജയ് ബാബു പഴയ മൊഴിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന നടിയുടെ ആവശ്യം താൻ നിരസിച്ചതോടെയാണ് പീഡന പരാതിയുമായി നടി രംഗത്തെത്തിയതെന്നുമാണ് മൊഴി.
വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ശേഷം ഫോണുകൾ പിടിച്ചെടുത്തത്. ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേയ്ക്ക് അയച്ചു. സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കും. ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനു ശേഷം ബുധനാഴ്ചയാണ് കേരളത്തിൽ തിരികെയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |