കൊച്ചി: പ്രതിരോനിര താരം സന്ദീപ് സിങിന്റെ കരാർ കേരള ബ്‌ളാസ്റ്റേഴ്സ് 2025 വരെ നീട്ടി, രണ്ട് വർഷം മുമ്പ് മിഡ് സീസൺ ട്രാൻസ്ഫറിൽ ടീമിനൊപ്പം ചേർന്ന സന്ദീപ് കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന്റെ ഭാഗമായിരുന്നു. മണിപ്പൂരിൽ നിന്നുള്ള സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിക്കൊപ്പമാണ് തന്റെ ഫുട്‌ബോൾ കരിയറിന് തുടക്കമിടുന്നത്.
2014ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തൊട്ടടുത്ത വർഷം പൂനെ എഫ്സിക്കെതിരെ അരങ്ങേറ്റ മത്സരവും കളിച്ചു. 2017ൽ ലാംഗ്സ്നിംഗ് എഫ്സിയിൽ ചേർന്ന താരം, 2018-19 ഐഎസ്എൽ സീസണിൽ എടികെയിൽ ചേർന്നു. 2019-20 ഐ ലീഗ് സീസണിൽ ട്രാവു എഫ്സിയ്ക്ക് വേണ്ടി പന്തു തട്ടിയ ശേഷമാണ് 27കാരൻ കേരള ബ്ലാസ്‌റ്റേഴ്സിലെത്തുന്നത്.
2020ൽ ബംഗളൂരു എഫ്സിക്കെതിരെയായിരുന്നു ബ്ലാസ്‌റ്റേഴ്സിനായി സന്ദീപ് സിങിന്റെ അരങ്ങേറ്റം. അതേ സീസണിൽ എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. വിംഗ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനുകളിൽ കളിക്കാനുള്ല വൈദഗ്‌ദ്ധ്യം ഉള്ള സന്ദീപ്, 28 മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്സ് ജഴ്സിയണിഞ്ഞിട്ടുണ്ട്. ഒരു അസിസ്റ്റിനൊപ്പം, 89 ടാക്കിളുകളും 16 ഇന്റർസെപ്ഷനുകളും ഇതുവരെ തന്റെ പേരിൽ സന്ദീപ് ഐഎസ്എല്ലിൽ കുറിച്ചിട്ടുണ്ട്.
2020-21 ഐഎസ്എൽ സീസണിൽ ക്ലബ്ബിനായുള്ള അരങ്ങേറ്റം തന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നിമിഷമായിരുന്നെന്നും ഓരോ മത്സരത്തിലും തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും സന്ദീപ് വ്യക്തമാക്കി. മനോഭാവവും ശാരീരികക്ഷമതയും സന്ദീപ് സിംഗിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നെന്ന് ബ്‌ളാസ്റ്റേഴ്സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. മികച്ച കളിക്കാരനാകാൻ ആവശ്യമായ എല്ലാ ഗുണഗണങ്ങളും സന്ദീപിനുണ്ടെന്നും വരാനിരിക്കുന്ന സീസണുകളിൽ താരത്തിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് സിംഗിനെ കൂടാതെ ബിജോയ് വർഗീസ്, ജീക്സൺ സിംഗ്, മാർക്കോ ലെസ്‌കോവിച്ച്, പ്രഭ്സുഖൻ ഗിൽ, കരൺജിത് സിംഗ് എന്നിവരുമായും ബ്‌ളാസ്റ്റേഴ്സ് ഈ സീസണിൽ ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |