തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച സിൽവർലൈൻ സാമൂഹികാഘാത സർവേ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് കെ-റെയിൽ. റവന്യൂ, സർവേ, കെ-റെയിൽ ഉദ്യോഗസ്ഥരും പഠന ഏജൻസിയുടെ പ്രതിനിധികളും പൊലീസ് സംരക്ഷണത്തിൽ വീടുകളിലെത്തും. ജിയോ ടാഗിംഗ് ഉപയോഗിച്ച് പുരയിടത്തിൽ എവിടെയാണ് പാതയെന്ന് ഉടമകളെ ബോദ്ധ്യപ്പെടുത്തും. ബലം പ്രയോഗിച്ചുള്ള കല്ലിടീൽ സർക്കാർ വിലക്കിയതോടെയാണ് ജി.പി.എസ് സർവേ. ഏത് സർവേയും തടയുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കെ, ഉദ്യോഗസ്ഥരെത്തുന്നത് സംഘർഷമുണ്ടാക്കിയേക്കും.
മുന്നോട്ടുപോവേണ്ടെന്ന് സർക്കാർ ഒരു സൂചനയും തന്നിട്ടില്ലെന്ന് കെ-റെയിൽ പറഞ്ഞു. തിരഞ്ഞെടുപ്പല്ല, പ്രാദേശിക പ്രതിഷേധങ്ങൾ കാരണമാണ് സർവേ നിറുത്തിയത്. റവന്യൂ, പൊലീസ് അധികൃതരുടെ സൗകര്യപ്രകാരം അടുത്തയാഴ്ച 10 ജില്ലകളിലും സർവേ തുടങ്ങും. 100ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കുമെന്നും കെ-റെയിൽ വ്യക്തമാക്കി.
സിൽവർലൈനിന്റെ 529.45കിലോമീറ്റർ അലൈൻമെന്റ് പൂർണമായി ജിയോടാഗിംഗ് നടത്തിക്കഴിഞ്ഞു. അലൈൻമെന്റ് എവിടെയെന്ന് മാർക്ക് ചെയ്യുകയാണ് ദൗത്യം. മൊബൈൽ ജി.പി.എസ് ഉപയോഗിച്ചും മാർക്കിംഗ് നടത്താമെങ്കിലും കൃത്യതയുണ്ടാവില്ല. ഉപഗ്രഹസഹായത്തോടെ പ്രവർത്തിക്കുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) ആണെങ്കിൽ ലൊക്കേഷൻ കൃത്യമായിരിക്കും. ഇതിനായി ബേസ് സ്റ്റേഷൻ സ്ഥാപിച്ച് രണ്ടുവശത്തേക്കും അഞ്ച് കിലോമീറ്റർ വീതം മാർക്ക് ചെയ്യും. മാർക്കിംഗ് നടത്തി 100ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |