കൊച്ചി: പരിശീലനമില്ലാത്ത രണ്ട് മാസം. വലത്തെ കാൽമുട്ടിലെ പരിക്ക് വേറെ. മനസില്ലാ മനസോടെയാണ് എം.എ കോളേജ് അവസാന വർഷ ഫിസിക്സ് വിദ്യാർത്ഥി ടി.എൻ. ദിൽഷിത്ത് ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിലെ ഹൈജംപ് പിറ്റിലെത്തിയത്. ചാടാൻ മടിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ആദ്യശ്രമത്തിൽ തന്നെ മറികടന്നത് 2.06മീറ്റർ. പിറന്നത് മീറ്റ് റെക്കാഡ് ! 2.10ലേക്ക് ബാർ ഉയർത്തിയെങ്കിലും മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. കരിയറിലെ മികച്ചനേട്ടമാണിത്. ക്രൈസ്റ്റ് കോളേജിലെ ജസീമിനാണ് വെള്ളി. ചാടിയത് 1.95മീറ്റർ. പോരാടിയത് നാല് പേർ മാത്രം.
നാട്ടിൽ നിന്ന് മാറിനിന്ന് പഠിക്കണമെന്ന് ആഗ്രഹമാണ് 14-ാം വയസിൽ ദിൽഷിത്തിനെ എറണാകുളത്ത് എത്തിച്ചത്. ഒമ്പതും പത്തും കോതമംഗലം മാർബേസിലിലായിരുന്നു. അവിടെ വച്ച് അത്‌ലറ്റിക്സിലേക്ക് തിരിഞ്ഞു. ഹർഡിൽസിലും റിലേയിലുമായിരുന്നു തുടക്കം. സ്കൂളിൽ മിന്നും താരങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ അന്ന് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ശ്രദ്ധ ഹൈജംപിലേക്കായി. മാർബേസിലിലെ കായിക അദ്ധ്യാപകനായ ചാൾസ് പിറവം മണീട് സ്കൂളിലേക്ക് ചേക്കേറിയതിന് പിന്നാലെ ദിൽഷിത്തും അവിടേക്ക് മാറി. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ ആ വർഷം ഹൈജംപിൽ 1.93 മീറ്റർ ചാടി മണീടിനായി സ്വർണം സ്വന്തമാക്കി. നാഷണൽസ് മീറ്റിൽ ഭാഗമായെങ്കിലും ആറാമനാകാനെ കഴിഞ്ഞുള്ളൂ.
എം.എ കോളേജിൽ ഡിഗ്രിക്ക് ചേർന്നതിന് പിന്നാലെ, ജൂനിയർ നാഷണൽ മീറ്റിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. 2019ൽ ഉടുപ്പിയിൽ നടന്ന സൗത്ത് സോൺ കോളേജ് മീറ്റിൽ സ്വർണം നേടി. അവസാനവർഷ പരീക്ഷയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ട് മാസമായി പരിശീലനം പേരിൽ ഒതുക്കിയിരിക്കുകയായിരുന്നു. അടുത്തിടെയാണ് കാൽമുട്ടിന് പരിക്കേറ്റത്. ഇഞ്ച്വറിയിൽ നിന്ന് മുക്തനായി വരികയാണ്. ഇതിനിടെയാണ് കോളേജ് ഗെയിംസിന് എത്തിയത്. കൂത്തുപറമ്പ് വിനായക ഭവനിൽ റോഷിത്ത് ബേബിയും പ്രമീളയുമാണ് മാതാപിതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |