കോഴിക്കോട്: സ്ത്രീകളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതീകമായി ബുൾഡോസർ മാറിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി ടാഗോർ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.
അയോദ്ധ്യാ വിധിക്ക് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ ആരാധനാലയങ്ങളൊന്നും സുരക്ഷിതമല്ലെന്ന് ഗ്യാൻവാപി സംഭവം തെളിയിക്കുന്നു. ഭരണഘടനയിൽ നിന്ന് മതേതരത്വം എടുത്തുകളയണമെന്ന് മുതിർന്ന മന്ത്രിമാർ പറയുന്നത് കേൾക്കുമ്പോൾ ഇന്ത്യൻ പൗരയെന്ന നിലയിൽ തല താഴ്ന്നു പോകുന്നു. ആർ.എസ്.എസ് അല്ല ഭരണഘടനയാണ് വഴി കാട്ടിയെന്ന് പൗരന്മാർ ഉറക്കെ പറയണം. ബി.ജെ.പി ഭരണഘടനയ്ക്ക് പകരം വയ്ക്കാൻ ശ്രമിക്കുന്നത് മനുസ്മൃതിയാണ്. കേരളത്തിൽ യു.ഡി.എഫും കോൺഗ്രസും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ജനതയ്ക്കുണ്ടാകുന്ന ആകുലതയെ ചൂഷണം ചെയ്ത് വർഗീയമായി സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും. വിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും നടത്തുന്നവരെ മറ്റ് സംസ്ഥാനങ്ങളിൽ മാലയിട്ട് ആരാധിക്കുമ്പോൾ, ഏത് നേതാവിനെയും ജയിലലടയ്ക്കാൻ കെൽപ്പുള്ള ഭരണാധികാരി കേരളത്തിലുണ്ടെന്നത് മാതൃകയാണെന്നും വൃന്ദ പറഞ്ഞു.
മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുള്ള കോയ മദനി, ഡോ.കെ.ടി.ജലീൽ, പി.മോഹനൻ, അഡ്വ.പി.സതീദേവി, യു.ഹേമന്ദ് കുമാർ, ഫാദർ മാത്യൂസ് വാഴക്കുന്നം, എ.എ.നാസർ, ഒ.പി.അഷ്റഫ്, കെ.പി. രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, എ.പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |