തിരുവനന്തപുരം: കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തിയാൽ മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകർന്ന് ഉദരസംബന്ധമായ രോഗങ്ങൾക്കിടയാക്കുന്ന നോറോ വൈറസിനെ പടിക്ക് പുറത്തുനിറുത്താം. ഇവയുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അങ്കണവാടികളിലും സ്കൂളുകളിലും ഉൾപ്പെടെ ശുദ്ധജലം ഉറപ്പാക്കുന്നതിൽ വീഴ്ച പാടില്ല.
വൈറസ് ബാധിച്ചാൽ ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിന് കാരണമാകും. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗ ബാധിതനായ ആളിന്റെ വിസർജ്യം, ഛർദ്ദിൽ എന്നിവ വഴിയും പടരും. ആരോഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ല. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് ഗുരുതരമാകാം.
ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംപുരട്ടൽ, പനി, തലവേദന, ശരീരവേദന
ഛർദ്ദിയും വയറിളക്കവും മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കും, ഗുരുതരാവസ്ഥ
യിലാകാം.
12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും
രോഗം ബാധിച്ചാൽ
ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിൽ വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. രോഗം മാറി രണ്ടുദിവസം വരെ പടരാൻ സാദ്ധ്യതയുള്ളതിനാൽ അതുകഴിഞ്ഞേ പുറത്തിറങ്ങാവൂ.
ശ്രദ്ധിക്കേണ്ടത്
കിണറുകൾ, ടാങ്കുകൾ ഉൾപ്പെടെ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
മത്സ്യം, ഞണ്ട്, കക്ക തുടങ്ങിയവയെല്ലാം നന്നായി പാകം ചെയ്യണം
ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം
നോറോ വൈറസ്
അമേരിക്ക ഓഹിയോ നോർവാക്കിലെ സ്‌കൂളിൽ 1972ലുണ്ടായ നോർവാർക്ക് പകർച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് ഈ പേര് ലഭിച്ചത്. ശൈത്യകാല ഛർദ്ദി അതിസാര അണുബാധ എന്നൊരു പേരു കൂടിയുണ്ട്. ആമാശയത്തെയും കുടലുകളെയും ബാധിച്ച് അക്യൂട്ട് ഗ്യാസ്‌ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയ്ക്കും കാരണമാകും.
'' മുൻകാലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ നിർജലീകരണം ഉണ്ടാകാതെ നോക്കണം. മറ്റു ഗുരുതരമായ പ്രശ്നങ്ങളുണ്ടാകില്ല.
-ഡോ.അമർ ഫെറ്റിൽ
ശിശുരോഗ വിദഗ്ദ്ധൻ,
സ്റ്റേറ്റ് നോഡൽ ഓഫീസർ എച്ച് 1,എൻ1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |