കൊല്ലം: സാമൂഹികമാദ്ധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് കൊല്ലം സ്വദേശിനിയായ റിട്ട.സർക്കാർ ഉദ്യോഗസ്ഥയുടെ 60 ലക്ഷം രൂപ തട്ടിയെടുത്ത മിസോറാം സ്വദേശിയെ ഡൽഹിയിൽ കൊല്ലം സൈബർ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഐസ്വാൾ, ഉത്തംനഗറിൽ താമസിക്കുന്ന ലാൽറാം ചൗനയാണ് (26) പിടിയിലായത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ചാണ് പലപ്പോഴായി ഇയാൾ പണം തട്ടിയെടുത്തത്.
ആറുമാസം മുമ്പ് ഉദ്യോഗസ്ഥയുമായി ചൗന സാമൂഹിക മാദ്ധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ചു.
താൻ വിദേശത്ത് താമസിക്കുന്ന അതിസമ്പന്നനായ വ്യക്തിയാണെന്ന് വിശ്വസിപ്പിച്ചു. കോടികൾ വിലവരുന്ന സമ്മാനം അയക്കുന്നുണ്ടെന്നും ഇവരോട് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരാതിക്കാരിയെ ചൗന ഫോണിൽ ബന്ധപ്പെട്ടു. കോടികൾ വിലപിടിപ്പുള്ള സമ്മാനം വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച വൃദ്ധ അരക്കോടിയിൽ അധികം തുക പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. ഏതാനും മാസങ്ങൾക്ക് ശേഷവും സമ്മാനം ലഭിക്കാത്തതിനാൽ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടും ഇടയ്ക്ക് വിളിച്ച ഫോൺ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്. ഡൽഹിയിലെ ദ്വാരക കോടതിയിൽ ഹാജരാക്കിയ ശേഷം കൊല്ലത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |