കൊൽക്കത്ത: പ്രത്യേക സംസ്ഥാന പദവി ആവശ്യത്തെ എതിർത്താൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് മുന്നറിയിപ്പ് നൽകി നിരോധിത ഭീകര സംഘടനയായ കാംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ. മമത ഇന്ന് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങൾ സന്ദർശിക്കാനിരിക്കെയാണിത്.
കാംതാപൂറിന് സംസ്ഥാന പദവിയെന്ന ആവശ്യത്തെ എതിർക്കരുതെന്ന് മമത ഉൾപ്പെടെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മമത വടക്കൻ ബംഗാൾ സന്ദർശിക്കരുത്. വരും ദിവസങ്ങളിൽ പ്രസ്ഥാനം ശക്തമാക്കുകയും എല്ലാവരിൽ നിന്നും സഹകരണം തേടുകയും ചെയ്യും. തടയാൻ ശ്രമിച്ചാൽ വൻ വിപത്ത് നേരിടേണ്ടി വരും. രക്തച്ചൊരിച്ചിലുണ്ടാകും. ലക്ഷ്യത്തിനായി ജീവൻ ത്യജിക്കാൻ തയ്യാറാണ് - ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ കെ.എൽ.ഒ വ്യക്തമാക്കി.
ബംഗാളിന്റെ വടക്കൻ ജില്ലകളും അസാമിന്റെ സമീപ പടിഞ്ഞാറൻ ഭാഗങ്ങളും ഉൾക്കൊള്ളുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കാംതാപൂർ എന്ന പേരിൽ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാണു കെ.എൽ.ഒയുടെ ആവശ്യം. അതേസമയം, ഇന്ന് അലിപൂർദുവാറിൽ തൃണമൂൽ പ്രവർത്തകരുടെ യോഗത്തെ മമത അഭിസംബോധന ചെയ്യുന്നതിനാൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ചാൻസലറായി
മമത: ബിൽ ഉടൻ
ബംഗാളിലെ സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രി മമത ബാനർജിയെ നിയമിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ അംഗീകാരം. കാർഷിക, ആരോഗ്യ സർവകലാശാലകളിൽ ഉൾപ്പെടെ മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ സർവകലാശാലകളിലെ വിസിറ്റർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്താനും തീരുമാനമായി. 10ന് മഴക്കാല സെഷൻ ആരംഭിക്കുന്ന സമയം സഭയിൽ ബിൽ അവതരിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |