തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിയെ, പോത്തൻകോട്ടു നിന്ന് കോവളത്ത് എത്തിച്ചത് താനാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി. പോത്തൻകോട് മരുതൻമൂട് നിന്ന് ഓട്ടോറിക്ഷയിൽ കോവളത്ത് എത്തിച്ചത് താനാണെന്നാണ് വട്ടപ്പാറ പന്തലക്കോട് സ്വദേശി സന്തോഷ് (ഷാജി) കോടതിയിൽ മൊഴി നൽകിയത്. യുവതിയുടെ ഫോട്ടോ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.
യുവതിയെ കാണാതായ ദിവസം രാവിലെ, അവർ തന്റെ ഓട്ടോറിക്ഷയിൽ കയറി കോവളം ബീച്ചിൽ പോകണമെന്ന് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ മൊഴി. ഓട്ടോറിക്ഷയിൽ ഇരുന്ന് പുകവലിക്കാൻ അവർ തന്റെ അനുമതി ചോദിച്ചിരുന്നു. കോവളം ഗ്രോ ബീച്ചിന് സമീപത്തെ മുസ്ളിം പളളിക്ക് സമീപമാണ് അവർ ഇറങ്ങിയത്. കൂലിയായി 800രൂപ നൽകിയെന്നും സന്തോഷ് മൊഴിനൽകി. 2018 മാർച്ച് 14നാണ് ആയുർവേദ ചികിത്സയ്ക്കെത്തിയ ലാത്‌വിയൻ യുവതിയെ പോത്തൻകോട്ടെ സ്വകാര്യ ആയുർവേദ റിസോർട്ടിൽ നിന്ന് കാണാതായത്. പിന്നീട് ഇവരുടെ മൃതദേഹം കോവളം പനത്തുറയ്ക്ക് സമീപം കണ്ടൽക്കാട്ടിലെ വള്ളിപ്പടർപ്പുകൾക്ക് ഇടയിൽ കണ്ടെത്തുകയായിരുന്നു.
കോവളം പനത്തുറ സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |