കോഴിക്കോട്: സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് കാടുകയറി നശിക്കുന്ന ഇ. മൊയ്തുമൗലവി സ്മാരക മ്യൂസിയവും പരിസരവും വിദ്യാർത്ഥികൾ ശുചീകരിച്ചു. ചരിത്ര സ്മാരകത്തെ സംരക്ഷിക്കാൻ പുതുതലമുറ ശ്രമങ്ങൾ തുടരുമ്പോഴും അധികൃതർ മൗനത്തിലാണ്. ഈ ശ്രമം മ്യൂസിയം നവീകരണത്തിനും സംരക്ഷണത്തിനുമുള്ള തുടക്കമാവുമെന്ന പ്രതീക്ഷയിലാണ് മ്യൂസിയം ശുചീകരിച്ച എരഞ്ഞിപ്പാലത്തെ സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് കാമ്പസസ് ഒഫ് കോഴിക്കോടിന്റെ വിദ്യാർത്ഥികൾ.
മ്യൂസിയത്തിലെ ചരിത്ര പ്രാധാന്യമുള്ള രേഖകൾ നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന്റെ നിർമ്മിതിയിലുള്ള അപാകതയും പരിഹരിക്കാനുള്ള നടപടി ഉണ്ടായില്ല. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ കെട്ടിടവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാവുകയാണ്. ഒരു സെക്യൂരിറ്റി ജിവനക്കാരൻ മാത്രമാണ് ഇവിടെയുള്ളത്.
ചരിത്രവിദ്യാർത്ഥികൾ പോലും ഇവിടെ ഇപ്പോഴെത്താറില്ല. ഏത് സമയവും ഗേറ്റ് അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് മ്യൂസിയം. പ്രദേശത്തെ കൗൺസിലർ കെ.റംലത്ത് ഇക്കാര്യം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു. നോർത്ത് മണ്ഡലം എം.എൽ.എ ചെയർമാനായ സമിതിക്കാണ് നടത്തിപ്പ് ചുമതല.
" 67 വിദ്യാർത്ഥികളാണ് ശുചീകരണത്തിൽ പങ്കാളികളായത്. ഇത്രയും സൗകര്യങ്ങളുള്ള മ്യൂസിയവും പരിസരവും സമൂഹത്തിന് ഗുണകരമായ പദ്ധതികൾക്കായി ഉപയോഗിക്കണം എന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം'' .. വർഗീസ് മാത്യു
പ്രിൻസിപ്പൽ
സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്
@ ശുചീകരണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ് കാമ്പസസ് ഒഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മൊയ്തു മൗലവി സ്മാരക മ്യൂസിയം ശുചീകരണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത വികാരി ജനറൽ ഡോ. ജെൻസൺ പുത്തൻവീട്ടിൽ, എം.എ ജോൺസൺ എന്നിവർ പങ്കെടുത്തു. കാമ്പസസ് ഒഫ് കോഴിക്കോട് കോ- ഓർഡിനേറ്റർമാരായ സ്മൃതി കെ.എം, റാണി മാത്യു എന്നിവരും വകുപ്പ് മേധാവികളായ എസ്. ശ്രീരാജ്, എം.എസ്. വിനി എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |