തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിലും ഒരു അങ്കണവാടിയിലും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് സ്കൂളുകളിലെ ചാചകപ്പുരയിൽ നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വൃത്തിഹീനമായ നിലയിൽ അരിയും പലവ്യഞ്ജനകളും സൂക്ഷിച്ചതായി കണ്ടെത്തി. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. മന്ത്രി ജി.ആർ. അനിൽ കോഴിക്കോട്ട് രണ്ട് സ്‌കൂളുകളിലും മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി.എസിലും പരിശോധനയ്ക്ക് നേരിട്ടെത്തി.
നെയ്യാറ്റിൻകര സ്കൂളിൽ നടത്തിയ പരിശോധനയിൽ പാചകക്കാർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ അവരെ പാചകത്തിൽ നിന്ന് മാറ്റി നിറുത്താൻ നിർദ്ദേശിച്ചു. എത്രയും വേഗം സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദ്ദേശിച്ചു. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും സാമ്പിൾ ശേഖരിച്ചു.
കോഴിക്കോട് സിവിൽസ്റ്റേഷൻ ഗവ. യു.പി സ്‌കൂളിലും സെന്റ് വിൻസെന്റ് സ്കൂളിലുമാണ് മന്ത്രി ജി. ആർ. അനിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പാചകപ്പുരയും അരിയുൾപ്പെടെ സൂക്ഷിക്കുന്ന സ്ഥലവും പരിശോധിച്ചു. കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണമെന്നും രക്ഷിതാക്കളുടെ ഇടപെടലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പൂജപ്പുര യു.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. സ്കൂൾ പാചകപ്പുരയും ക്ളാസ് മുറികളും മന്ത്രി സന്ദർശിച്ചു. നല്ല ഭക്ഷണമാണ് താൻ കഴിച്ചതെന്നും സ്‌കൂളുകൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
'സ്കൂളുകളിൽ ഓരോ ദിവസവും നടത്തുന്ന പരിശോധനകളുടെ വിവരം അന്നന്ന് വൈകിട്ട് വിലയിരുത്തും".
- മന്ത്രി വി.ശിവൻകുട്ടി
'ഭക്ഷ്യവിഷബാധ ഉണ്ടായ സ്‌കൂളുകളിൽ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം ലഭിക്കും. വരും ദിവസങ്ങളിൽ സ്‌കൂളുകളിൽ മിന്നൽ പരിശോധന തുടരും".
- മന്ത്രി ജി.ആർ. അനിൽ
സർക്കാരിന്റെ പരാജയം: കെ.സുരേന്ദ്രൻ
സംസ്ഥാനത്തെ സ്‌കൂളുകളിൽ നിലവാരമില്ലാത്ത ഉച്ചഭക്ഷണം വിതരണം ചെയ്തത് സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് ഗുരുതരമായ വീഴ്ചയാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഭക്ഷ്യമന്ത്രി ജി.ആർ അനിലും സ്‌കൂളുകൾ സന്ദർശിച്ചതുകൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |