തിരുവനന്തപുരം: കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി കോട്ടൺഹിൽ സ്‌കൂളിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി ജി.ആർ. അനിലിന് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. ഇന്നലെ ഉച്ചയോടെയാണ് മന്ത്രി കോട്ടൺഹിൽ എൽ.പി സ്‌കൂളിൽ സന്ദർശനം നടത്തിയത്. വാർഡ് കൗൺസിലർ രാഖി രവികുമാറും ഒപ്പമുണ്ടായിരുന്നു.
ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന സ്റ്റോർ മുറി, അരിയുടെ നിലവാരം എന്നിവ പരിശോധിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ചോറും മോരും അവിയലും അച്ചാറുമായിരുന്നു വിഭവങ്ങൾ. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷണത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്‌കൂൾ അധികൃതർ ചോറും കറികളുമെത്തിച്ചു.
ഭക്ഷണത്തിൽ നിന്ന് തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി. കോട്ടൺഹിൽ എൽ.പി സ്‌കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്നും സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച അരിയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നതെന്നും മികച്ച ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ ശോചനീയാവസ്ഥയുണ്ടെങ്കിൽ ടീച്ചർമാരും പി.ടി.എയും അടിയന്തരമായി പരിഹരിക്കണം. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ വൃത്തിയിലോ വിട്ടുവീഴ്ച അനുവദിക്കില്ല. ഭക്ഷ്യശോചനീയാവസ്ഥയ്‌ക്ക് കാരണക്കാരാകുന്നവർക്ക് കർശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളിന് സമീപത്തായി നടക്കുന്ന പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സുഗമമായ രീതിയിൽ പാചകപ്പുരയും ഊണുപുരയും ഒരുക്കാൻ സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് റഫീക്കാ ബീവി മന്ത്രിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |