ശ്രീകാര്യം: കഴിഞ്ഞ ദിവസം രാത്രി കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ബൈക്കിൽ പിന്തുടർന്നെത്തി മർദ്ദിച്ച സംഭവത്തിൽ ഒരാളെ ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തു. ചേങ്കോട്ടുകോണം സ്വദേശി ദീപുവിനെയാണ് (35) പിടികൂടിയത്. കാട്ടായിക്കോണത്ത് 2010ൽ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് ദീപു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9.45ന് പോത്തൻകോട് നിന്ന് വികാസ് ഭവൻ ഡിപ്പോയിലേക്ക് പോയ അനന്തപുരി ബസിലെ കണ്ടക്ടർ പോത്തൻകോട് പ്ലാമൂട് സ്വദേശി സുനിൽകുമാറിനെയാണ് പ്രതികൾ മർദിച്ചത്. മൂക്കിനും ദേഹത്തും പരിക്കേറ്റ സുനിൽകുമാർ ചികിത്സയിലാണ്.
ബസ് യാത്രയ്ക്കിടെ ചേങ്കോട്ടുകോണത്ത് വച്ച് ബസിന്റെ ഡോർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനെ തുടർന്നാണ് ബൈക്കിലെത്തിയ രണ്ടുപേർ ചെമ്പഴന്തി ഉദയഗിരിയിൽ വച്ച് ബസ് തടഞ്ഞു നിറുത്തി മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ശ്രീകാര്യം ഇൻസ്‌പെക്ടർ തൻസീം അബ്ദു സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയായ ചേങ്കോട്ടുകോണം സ്വദേശി അനന്ദുവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |