ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജിംനാസ്റ്റിക്സിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി ജെ.എസ് ഹരികൃഷ്ണൻ
തിരുവനന്തപുരം : ജിംനാസ്റ്റിക്സിൽ ദേശീയ തലത്തിൽ കേരളത്തിന് പൊൻതിളക്കമേകി തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ജെ എസ് ഹരികൃഷ്ണൻ. ഹരിയാനയിലെ പഞ്ച്കുളയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അഞ്ച് ഫൈനലുകളിൽ മത്സരിച്ച ഹരികൃഷ്ണൻ രണ്ട് സ്വർണവും ഒരു വെള്ളിയും ഉൾപ്പടെ മൂന്ന് മെഡലുകളാണ് വാരിക്കൂട്ടിയത്.
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പൊമ്മൽ ഹോഴ്സ് ,സ്റ്റിൽ റിംഗ്സ് ഇനങ്ങളിലാണ് സ്വർണം നേടിയത്. ആൾ എറൗണ്ട് വ്യക്തിഗത വിഭാഗത്തിലാണ് വെള്ളിമെഡൽ. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം ആദ്യമായാണ് രണ്ട് സ്വർണ മെഡലുകൾ നേടുന്നത്. ഹൊറിസോണ്ടൽ ബാർ,പാരലൽ വിഭാഗങ്ങളിൽ നാലാം സ്ഥാനത്തായി. പോമ്മൽ ഹോഴ്സിൽ 12 .59 പോയിന്റും സ്റ്റിൽ റിംഗ്സിൽ 11.63 പോയിന്റും നേടി ഒന്നാമതെത്തിയ ഹരികൃഷ്ണൻ ആൾ എറൗണ്ടിൽ 69.30 പോയിന്റ് നേടിയിരുന്നു. യു.പിയുടെ താരത്തോട് 0.30 പോയിന്റിന്റെ വ്യത്യാസത്തിലാണ് രണ്ടാമതായത്.
വട്ടിയൂർക്കാവ് തോപ്പുംമുക്ക് ആഞ്ജനേയ ഭവനിൽ മാർബിൾ പണിക്കാരനായ ജയന്റെയും അനന്തപുരി ഹോസ്പിറ്റലിലെ നഴ്സിംഗ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരി സന്ധ്യയുടെയും മകനാണ് ഹരികൃഷ്ണൻ. സെന്റ് ജോസഫ് സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി ഡിഗ്രി പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്.
കോച്ച് ജയകുമാറിന്റെയും ജയം
ഹരികൃഷ്ണന്റെ സുവർണനേട്ടത്തിന് പിന്നിൽ 1987 ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് സ്വർണമെഡൽ ജേതാവ് കൂടിയായ പരിശീലകൻ ജയകുമാറിന്റെ പ്രയത്നവുമുണ്ട്. റെയിൽവേയിൽ നിന്ന് വിരമിച്ച ശേഷം ജിംനാസ്റ്റിക്സിനോടുളള താത്പര്യംകൊണ്ട് വട്ടിയൂർക്കാവ് വയലിക്കടയിൽ തുടങ്ങിയ ഡി.ജെ സ്പോർട്സ് ക്ളബിലൂടെ നിരവധി കുട്ടികൾക്കാണ് ജയകുമാർ പരിശീലനം നൽകുന്നത്. ഏഴുകൊല്ലമായി ഇവിടുത്തെ പരിമിത സൗകര്യങ്ങളിൽ പരിശീലിക്കുന്ന ഹരികൃഷ്ണൻ ആധുനിക പരിശീലനസജ്ജീകരണങ്ങളുമായി വന്ന ഉത്തരേന്ത്യൻ താരങ്ങളെ തോൽപ്പിച്ചാണ് ഹരിയാനയിൽ മെഡലുകൾ വാരിക്കൂട്ടിയത്. ജയകുമാറിന്റെ ശിഷ്യയായ മെഹ്റിൻ. എസ്.സാജും ഇവിടെ ഫൈനലിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |