കൊച്ചി: കൊച്ചി മേയർ മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ. തൃശൂർ കൂട്ടുപാത സ്വദേശി രാജേന്ദ്ര പ്രസാദിന്റെ 'എന്റർടൈൻമെന്റിൽ’ കുടുങ്ങിയവരുടെ ലിസ്റ്റ് ഇങ്ങിനെ നീളുന്നു. പത്രപരസ്യം കണ്ട് വിളിച്ച് ആളുകളെ പുലിവാല് പിടിപ്പിക്കലാണ് രാജേന്ദ്രന്റെ പ്രധാന ഹോബി. കഴിഞ്ഞ ആഴ്ചയാണ് മേയർ എം.അനിൽകുമാറിന് പണി കിട്ടിയത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടകൻ മേയറായിരുന്നു. ഇതറിയിച്ച് സ്ഥാപനം നൽകിയ പരസ്യം രാജേന്ദ്രന്റെ കണ്ണിലുടക്കി.
സ്ഥാപനത്തിൽ വിളിച്ച് രാജേന്ദ്രൻ പറഞ്ഞത് അല്പം കടുത്തുപോയി. ' മേയറാ... ഉദ്ഘാടനത്തിന് ഞാൻ വരില്ല, പകരം ആരേലും വന്നാൽ അവരെ ഞാൻ തീർക്കും' മറുതലയ്ക്ക് എന്തെന്ന് പോലും കേൾക്കാതെ ഫോൺ കട്ട് ചെയ്തു. സ്ഥാപന ഉടമയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് രാജേന്ദ്രനിലേക്ക് കൊച്ചി സിറ്റി പൊലീസിനെ എത്തിച്ചത്.
ഹോട്ടലിലെ കുക്കായിരുന്നു രാജേന്ദ്രൻ. ലഹരി ഉപയോഗം കൂടിയതോടെ ജോലി പോയി. മനോനിലയെയും ബാധിച്ചു.
രണ്ട് വർഷം മുമ്പ് വീടുവിട്ടിറങ്ങി. കൂട്ടുപാതയിലെ ഓഹരി കിട്ടിയ സ്ഥലത്ത് ടാർപോള വലിച്ചുകെട്ടിയാണ് കഴിയുന്നത്. വല്ലപ്പോഴുമേ ഇവിടെ വരൂ. രാവിലെ മുതൽ രാത്രിവരെ റോഡിൽ കറങ്ങി നടക്കും. ഇതിനിടെ കൈയിൽ കിട്ടുന്ന പത്രങ്ങളിൽ നിന്നാണ് നമ്പറെടുക്കുന്നത്. വിളിച്ച് വിളിച്ച് ഇപ്പോൾ 12ലധികം കേസുകളുണ്ട് രാജേന്ദ്രന്. അലഞ്ഞ് തിരിഞ്ഞ് നടുക്കുന്ന ദയനീയത കണ്ട് അറസ്റ്റ് ചെയ്യാതെ വിടുകയാണ് പലപ്പോഴും ചെയ്യുക. മേയർക്ക് പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചതായാണ് വിവരം.
• വേണം 50 സദ്യ
തൃശൂരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ച് രാജേന്ദ്ര ഒരു കാച്ച്കാച്ചി. പഞ്ചായത്ത് പ്രസിഡന്റാണ് വിളിക്കുന്നത്. ഉച്ചയ്ക്ക് അമ്പത് സദ്യവേണം. പഞ്ചായത്തിലേക്ക് കൊടുത്തുവിട്ടാൽ മതി ! സദ്യയുമായി പഞ്ചായത്തിൽ എത്തിയപ്പോഴാണ് ഹോട്ടലുടമ അമളി തിരിച്ചറിഞ്ഞത്.
• അത് രാഷ്ട്രപതിയല്ലേ
രാജേന്ദ്രപ്രസാദ് അല്ലേ.. പിടികൂടുന്നതിന് മുമ്പ് പാലക്കാട് പൊലീസ് ചോദ്യത്തിന് മറുപടി കേട്ട് ഉദ്യോഗസ്ഥർ ചിരിച്ച് പോയി. ഹോ.. അത് മുൻരാഷ്ട്രപതിയല്ലേ.. ഞാൻ പാവം ഡോക്ടറാണെന്നായിരുന്നു മറുപടി.
ഇങ്ങിനെ നിരവധിപ്പേരുണ്ട്. ഇതൊന്നും കാര്യമായി എടുക്കുന്നില്ല.
അഡ്വ.എം.അനിൽകുമാർ
മേയർ, കൊച്ചി കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |