12 മുതൽ 14 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ ഒരാഴ്ച്ചയ്ക്കകം പൂർത്തീകരിക്കും
മലപ്പുറം: ജില്ലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇന്ന് തുടക്കമാകും. 12 മുതൽ 14 വയസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള വാക്സിനേഷൻ ഒരാഴ്ച്ചയ്ക്കകം പൂർത്തിയാക്കും. ഇതിന് മുന്നോടിയായി അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷിത സന്ദേശം നൽകും. സ്‌കൂളുകളിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗങ്ങൾ വിളിച്ചുചേർത്ത് രക്ഷിതാക്കളെ ബോധവത്കരിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ മുഖേന കുട്ടികളുടെ വാക്സിനേഷൻ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി. അംഗൻവാടി വർക്കർമാരുടെയും എസ്.സി പ്രൊമോട്ടർമാരുടെയും സഹായവും ഉറപ്പാക്കും. സ്‌കൂൾ കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ യോഗം ചേർന്ന് ആക്‌ഷൻ പ്ലാൻ തയാറാക്കും.
കൊവിഡ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നേരത്തെ രൂപവത്കരിച്ച സ്‌കൂൾ, ഉപജില്ല, ജില്ലാതല സമിതികൾ സജീവമാക്കാനും കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് കൂടിയാലോചന നടത്താനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പ്രതിദിനം വാക്സിനെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ ഡി.എം.ഒ ഓഫീസിലേക്ക് നൽകണമെന്നും ആരോഗ്യകാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാനാകാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും ജില്ലാകളക്ടർ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളുകൾക്കൊപ്പം സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ സ്‌കൂൾ വിദ്യാർത്ഥികളുടെ വാക്സിനേഷൻ കണക്കും നൽകണം. സ്‌കൂൾ കുട്ടികളുടെ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാകണമെന്നും ജൂൺ 30നകം പരമാവധി സ്‌കൂൾ കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |