കൊച്ചി: നാണയപ്പെരുപ്പം പിടിച്ചുനിറുത്താനാണ് പലിശനിരക്ക് കൂട്ടുന്നതെന്ന് റിസർവ് ബാങ്ക് പറയുന്നു. ജനം നിത്യേന വാങ്ങുന്ന ഉത്‌പന്നത്തിന്റെ/സേവനത്തിന്റെ വില ഉയരുകയും വാങ്ങാനുള്ള സാമ്പത്തികശേഷി കുറയുകയും ചെയ്യുന്ന അവസ്ഥയാണ് നാണയപ്പെരുപ്പം. ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞാൽ ഉപഭോക്തൃവിപണി തളരും. അത് രാജ്യത്തിന്റെ സമ്പദ്‌വളർച്ചയെ ബാധിക്കും.
പഴം, പച്ചക്കറി, ധാന്യം, പാൽ, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, വസ്‌ത്രം തുടങ്ങി അവശ്യവസ്തുക്കളുടെ വില അടിസ്ഥാനമാക്കിയാണ് നാണയപ്പെരുപ്പം കണക്കാക്കുന്നത്.
രണ്ടുതരം
1)ഉപഭോക്തൃവില (റീട്ടെയിൽ) അടിസ്ഥാനമാക്കി.
2)മൊത്തവില (ഹോൾസെയിൽ) അടിസ്ഥാനമാക്കി.
ഇവയുടെ അടിസ്ഥാനവർഷം 2010 ആയിരുന്നത് പിന്നീട് 2012 ആയി നിശ്ചയിച്ചു. കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയമാണ് റീട്ടെയിൽ നാണയപ്പെരുപ്പം കണക്കാക്കുന്നത്. വാണിജ്യ മന്ത്രാലയം മൊത്തവില നാണയപ്പെരുപ്പവും.
റീട്ടെയിൽ
നിത്യേന വാങ്ങുന്ന 260ലേറെ അവശ്യവസ്തുക്കളും സേവനങ്ങളുമാണ് ഉപഭോക്തൃവില സൂചികയിലുള്ളത്. അടിസ്ഥാനവർഷം (2012) അടിസ്ഥാനമാക്കി ഇവയുടെ വിലയിലുണ്ടാകുന്ന വ്യത്യാസമാണ് നാണയപ്പെരുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകൾ.
ഉദാഹരണം: കഴിഞ്ഞവർഷം ഒരുകിലോ തക്കാളിക്ക് വില 20 രൂപയായിരുന്നു എന്നിരിക്കട്ടെ. ഈവർഷം 22 രൂപയും. അപ്പോൾ നാണയപ്പെരുപ്പം 10 ശതമാനം.
ജനങ്ങൾ ഏറെ വാങ്ങുന്ന ഉത്‌പന്നങ്ങൾക്ക് റീട്ടെയിൽ നാണയപ്പെരുപ്പ സൂചികയിൽ മൂല്യം (വെയിറ്റ്) കൂടുതലായിരിക്കും. ഉദാഹരണത്തിന് ഭക്ഷ്യോത്‌പന്നങ്ങൾക്കും ഇന്ധനത്തിനും വെയിറ്റ് കൂടുതലാണ്. ഷേവിംഗ് ക്രീം പോലുള്ളതിന് കുറവും. അതായത് ഇന്ധന, ഭക്ഷ്യോത്‌പന്ന വിലവർദ്ധനയാണ് നാണയപ്പെരുപ്പം കൂടാൻ മുഖ്യകാരണം.
ഹോൾസെയിൽ
മൊത്തവില അടിസ്ഥാനമാക്കിയാണ് നാണയപ്പെരുപ്പ നിർണയം. ഇതിൽ 65 ശതമാനം വെയിറ്റും മാനുഫാക്‌ചേഡ് ഉത്‌പന്നങ്ങൾക്കാണ്. പ്രാഥമിക വിപണി ഉത്‌പന്നങ്ങൾ (പാക്കറ്റ് ഭക്ഷണങ്ങളും മറ്റും) 20 ശതമാനം, ഇന്ധനം, ഊർജം (5 ശതമാനം) എന്നിങ്ങനെയുമാണ് വെയിറ്റ്.
നാണയപ്പെരുപ്പത്തിന് കാരണം
1. ജനത്തിന്റെ കൈയിൽ ആവശ്യത്തിലേറെ പണമുണ്ടാവുകയും ഉത്പന്ന/സേവനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടുകയും ചെയ്യുക.
2. ഡിമാൻഡ് ഉയരുന്നതിന് ആനുപാതികമായി ഉത്‌പാദനം കൂടാതിരിക്കുക.
3. പൊതുവിപണിയിൽ പണലഭ്യത കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുക.
4. ഉത്‌പന്നങ്ങളുടെ ഇറക്കുമതി വില വർദ്ധിക്കുക (ഉദാഹരണം: ക്രൂഡോയിൽ).
നാണയച്ചുരുക്കം
നാണയപ്പെരുപ്പം പൂജ്യം ശതമാനത്തിന് താഴെ എത്തുന്ന അവസ്ഥ. നാണയപ്പെരുപ്പം കൂടുമ്പോൾ അവശ്യവസ്തുവില, പലിശനിരക്ക് എന്നിവ കൂടും. രൂപയുടെ മൂല്യം ഇടിയും. നാണയച്ചുരുക്കത്തിൽ ഉത്‌പന്ന/സേവനങ്ങൾക്ക് ശരാശരി വിലപോലും ഉണ്ടാവില്ല. രൂപയുടെ മൂല്യം കുതിച്ചുയരും.
പലിശ കൂട്ടുന്നത്
മൊത്തവില സൂചികയ്ക്കുപകരം 2014 മുതലാണ് റിസർവ് ബാങ്ക് റീട്ടെയിൽ നാണയപ്പെരുപ്പം അടിസ്ഥാനമാക്കി മുഖ്യ പലിശനിരക്ക് നിർണയിക്കാൻ തുടങ്ങിയത്. നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് അഭികാമ്യം. ഇതിനാണ് റിസർവ് ബാങ്ക് പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. പലിശഭാരം കൂടുമ്പോൾ ബാങ്കുകൾ വഴി ജനങ്ങളുടെ പക്കലെത്തുന്ന പണത്തിന്റെ അളവ് കുറയും. ഇത് വാങ്ങൽശേഷി ഒരു നിശ്ചിത പരിധിക്കുള്ളിൽ നിയന്ത്രിക്കാൻ സഹായിക്കും. അതോടെ വിലപ്പെരുപ്പം ശമിക്കും.
പലിശ മേലോട്ട്
റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞ ഏപ്രിലിൽ എട്ടുവർഷത്തെ ഉയരമായ 7.8 ശതമാനമായിരുന്നു. നടപ്പുവർഷം ഇത് ശരാശരി 6.7 ശതമാനമായിരിക്കുമെന്ന് റിസർവ് ബാങ്ക് പറയുന്നു. അതായത്, ഇത് 6 ശതമാനത്തിന് താഴെയെത്തുംവരെ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടിക്കൊണ്ടേയിരിക്കും.
റെക്കാഡുകൾ
1974ലാണ് ഇന്ത്യ ഏറ്റവും ഉയർന്ന നാണയപ്പെരുപ്പം കുറിച്ചത്; 34.68 ശതമാനം.
റെക്കാഡ് നാണയച്ചുരുക്കം രേഖപ്പെടുത്തിയത് 1976 മേയിൽ; നെഗറ്റീവ് 11.31 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |