സ്വർണകടത്തുക്കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കർ. സ്വപ്ന സുരേഷും പി സി ജോർജുമായി നടന്നെന്ന് പറയപ്പെടുന്ന ഗൂഡാലോചന കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ജയശങ്കർ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത്.
സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തിയെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നുമുള്ള കെ ടി ജലീലിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം സംശയിച്ച പൊലീസ് പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. പിന്നാലെ ഗൂഡാലോചന കേസിൽ സ്വപ്നയും സരിത്തും നൽകിയ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു.
സോളാർ കേസ് പ്രതി സരിതാ നായരും മുൻ എം.എൽ.എ പി.സി. ജോർജും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. സ്വപ്ന സുരേഷ് തന്നെ കാണാൻ വന്നെന്നും ചില കാര്യങ്ങൾ പറയാൻ അവർ തയ്യാറെടുക്കുന്നുണ്ടെന്നും എന്നാൽ തുറന്നു പറയാൻ അവർക്കും പേടിയുണ്ടെന്നും ഫോൺ സംഭാഷണത്തിനിടെ പി.സി. ജോർജ് പറഞ്ഞു. പി.സി. ജോർജിനെ സന്ദർശിക്കാൻ സമയം ചോദിച്ച് സരിത വിളിക്കുമ്പോഴാണ് സ്വപ്നയെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത്. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷും പി സി ജോർജും തമ്മിൽ ഗൂഡാലോചന നടന്നെന്ന തരത്തിൽ പരാമർശങ്ങൾ ഉയർന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈച്ചയെ നായാടാൻ പീരങ്കി, പാറ്റൻ ടാങ്ക്, വിമാനവാഹിനി, മുങ്ങിക്കപ്പൽ, മിറാഷ്, ജാഗ്വാർ, ക്രൂയ്സ് മിസൈൽ...
സ്വപ്ന സുരേഷും പി സി ജോർജും തമ്മിൽ നടന്ന ഗൂഢാലോചന അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനൻ്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എട്ട് ഡിവൈ എസ്പിമാരും നിരവധി ഇൻസ്പെക്ടമാരും എണ്ണിയാലൊടുങ്ങാത്തത്ര സിവിൽ പൊലീസ് ആപ്പീസർമാരും സംഘത്തിലുണ്ടാവും. ക്രൈം ബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും.
ഇതിന്റെ നാലിലൊന്ന് ആളും ആത്മാർത്ഥയും ഉണ്ടായിരുന്നെങ്കിൽ പാവം സന്ദീപാനന്ദ ഗിരി സ്വാമികളുടെ കാർ കത്തിച്ച കേസ് പണ്ടേ തെളിഞ്ഞേനെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |