കൊച്ചി: ചെല്ലാനത്തെ തീരശോഷണത്തിനും കടലേറ്റഭീഷണിക്കും പരിഹാരമായ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിർമാണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനാകും. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ സംസാരിക്കും.
കേരളത്തിന്റെ തീര സംരക്ഷണത്തിനായി 5300 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ കടലേറ്റം രൂക്ഷമായ 10 ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അടിയന്തര പ്രവർത്തനങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നത്. 344 കോടി രൂപയുടെ സംരക്ഷണപ്രവർത്തനങ്ങളാണ് ചെല്ലാനത്ത് നടപ്പാക്കുന്നത്. ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിൽ തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലായിരിക്കും കടൽതീര സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ചടങ്ങിൽ കെ.ജെ . മാക്‌സി എം.എൽ.എ, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, ചീഫ് എൻജിനിയർ അലക്‌സ് വർഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൻ. മോഹനൻ, പി.രാജു, ബാബു ജോസഫ്, ടി.പി. അബ്ദുൾ അസീസ്, സാബു ജോർജ്, മുഹമ്മദ് നജീബ്, മുഹമ്മദ് ഷിയാസ്, ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |