കോട്ടയം. നഗരത്തിരക്കിൽ നിന്നു മാറി, സായാഹ്നങ്ങളും അവധി ദിനങ്ങളും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വടവാതൂർ കടത്തുകടവ് പാർക്ക്. ഇരുവശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട പാടശേഖരങ്ങളും ആറും ബണ്ട് റോഡുകളും കടത്തുവള്ളങ്ങളും ആണ് പ്രധാന ആകർഷണം. വിജയപുരം പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ മീനന്തറയാർ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്.
പദ്ധതിയുടെ ആദ്യഘട്ടമായി കടത്തു കടവിൽ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ തനത് ഫണ്ട് ചെലവിട്ടു കുട്ടികളുടെ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. പാടശേഖരങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പാർക്ക് മുതിർന്നവർക്കും മറ്റുള്ളവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന തരത്തിലാണ്. പാർക്കിലേക്ക് വേണ്ട കളി ഉപകരണങ്ങളും സ്ഥാപിച്ചു. പ്രദേശം വൃത്തിയാക്കുന്ന ജോലികളും പുരോഗമിക്കുന്നു. ഇരിപ്പിടങ്ങളും കടവും കടത്തുവള്ളങ്ങളും ഹൈമാസ്റ്റ് ലൈറ്റുകളും വാച്ചിംഗ് ടവറും ക്രമീകരിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി പെഡൽ ബോട്ടുകളും സ്പീഡ് ബോട്ടുകളും നീറ്റിലിറക്കുമെന്ന് അധികൃതർ പറഞ്ഞു.
എത്താനുള്ള വഴി.
കോട്ടയം നഗരത്തിൽ നിന്ന് 5 കിലോമീറ്ററാണ് ദൂരം. കെ.കെ.റോഡിൽ നിന്ന് മൂന്ന് കിലോമീറ്ററും. ബസ് സർവീസുമുണ്ട്.
വരാനുണ്ട് പദ്ധതികൾ.
മീനന്തറയാറിൽ റോപ്‌വേ അടക്കമുള്ള സംവിധാനങ്ങൾ.
ഷട്ടർ സ്ഥാപിച്ച് മീനന്തറയാറിലെ ജലവിതാനം ഉയർത്തും.
ബണ്ട് റോഡ് വരെ തടയണ നിർമ്മിച്ച് കുടിവെള്ള പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻ കുട്ടി പറയുന്നു.
പാർക്കിന്റെ പ്രവർത്തനോദ്ഘാടനം എത്രയും വേഗം നടത്തും. 'ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി' വിജയപുരത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. നിലവിൽ പാർക്കിൽ പ്രവേശനം സൗജന്യമാണ്. മീനന്തറ ടൂറിസം പദ്ധതിയുടെ തുടർപ്രവർത്തനത്തിന് ഈ മേഖലയിലുള്ള ഏജൻസികളെ നിയമിക്കാനും ഉദ്ദേശ്യമുണ്ട്''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |