കൊച്ചി: തനിക്കെതിരെ എത്ര കേസുകൾ ചുമത്തിയാലും കുഴപ്പമില്ലെന്നും ഷാജ് കിരൺ പുറത്തുവിടുമെന്ന് പറയുന്ന വീഡിയോ പുറത്തുവിടട്ടെയെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന പറഞ്ഞു.
താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും തെറ്റിയിട്ടില്ല. ഷാജ് കിരൺ പറഞ്ഞതെല്ലാം നടക്കുന്നു. ആദ്യം സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. പിന്നെ അഭിഭാഷകനെതിരെ കേസെടുത്തു. എ.ഡി.ജി.പി അജിത് കുമാറിനെ ഷാജ് കിരൺ 36 തവണ വിളിച്ചെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. എന്തുകൊണ്ട് എ.ഡി.ജി.പിക്കെതിരെ സർക്കാർ നടപടിയെടുത്തെന്ന് ആലോചിക്കണം.
ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെ സരിത്തിനൊപ്പമാണ് സ്വപ്ന കലൂരിലെത്തിയത്. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടെ സ്വപ്നയ്ക്ക് വീണ്ടും അപസ്മാരമുണ്ടായി. മരുന്ന് കൈയിൽ കരുതിയിരുന്നതിനാൽ വൈദ്യസഹായം വേണ്ടിവന്നില്ല.
സുരക്ഷയ്ക്ക് ബോഡി ഗാർഡുകൾ
സുരക്ഷാ ഭീഷണിയുള്ളതിനാൽ സ്വപ്ന രണ്ട് ബോഡിഗാർഡുകളെ നിയോഗിച്ചു. ഇവരുടെ സുരക്ഷയിലായിരിക്കും ഇനി സ്വപ്ന. തന്റെയും കുട്ടിയുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് രണ്ടുപേരെ നിയമിച്ചതെന്ന് സ്വപ്ന പറഞ്ഞു. സുരക്ഷക്ക് വേണ്ടി കേരള പൊലീസ് തന്നെ പിന്തുടരേണ്ട ആവശ്യമില്ല. അവരെ പിൻവലിക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു.
കേസിന്റെ കാര്യങ്ങൾ
അഭിഭാഷകനുമായി ചർച്ച നടത്തും: സ്വപ്ന സുരേഷ്
പാലക്കാട്: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിന്റെ കാര്യങ്ങൾ അഭിഭാഷകനുമായി ചർച്ച നടത്തുമെന്നും ഇന്ന് ഹൈകോടതിയിൽ ഹർജി നൽകുമെന്നും അവർ പാലക്കാട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ജില്ല വിടുന്നതിനുള്ള അനുമതി തേടിയാണ് ഉച്ചയോടെ യാത്ര തിരിച്ചത്. അതേസമയം മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പുറത്തു നടക്കുന്ന പ്രതിഷേധങ്ങൾ തന്റെ വിഷയമല്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കുന്നത്. സുരക്ഷയ്ക്ക് രണ്ട് ജീവനക്കാരെയും നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |