മുംബയ്: ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ടത്തിന്റെ തിങ്കൾ പിന്നിട്ടപ്പോഴേക്കും നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം ഏഴുലക്ഷംകോടിരൂപ. ഓഹരിവിപണിയുടെ അടിത്തറയിളക്കി പ്രധാന സൂചികകളായ സെൻസെക്സും നിഫ്ടിയും മൂന്നുശതമാനത്തിലേറെ തകർച്ചനേരിട്ടു.
യു.എസിലെ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കായ 8.6ശതമാനത്തിലെത്തിയതാണ് ആഗോളതലത്തിൽ സൂചികകളെ ബാധിച്ചത്. യു.എസ് ട്രഷറി ആദായമാകട്ടെ 3.19ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. വിലക്കയറ്റത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡറൽ റിസർവ് ദ്രുതഗതിയിൽ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് സൂചികകളുടെ മുനയൊടിച്ചത്. പ്രതീക്ഷിച്ചിരുന്ന അര ശതമാനം മുതൽ മുക്കാൽ ശതമാനം വരെ ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
സെൻസെക്‌സ് 1,456.74 പോയന്റ് നഷ്ടത്തിൽ 52,846.70ലും നിഫ്ടി 427.40 പോയന്റ് താഴ്ന്ന് 15,774.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 251.8 ലക്ഷം കോടിയിൽനിന്ന് 245 ലക്ഷം കോടിയായി. 6.82 ലക്ഷം കോടി രൂപയാണ് തിങ്കളാഴ്ചയിലെ ഇടിവിൽ നഷ്ടമായത്. മേയ് 30 മുതലുള്ള കണക്കെടുക്കുകയാണെങ്കിൽ നഷ്ടം 13.6 ലക്ഷം കോടി രൂപയിലേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |