കണ്ണൂർ:തുറമുഖങ്ങളുടെ വികസനത്തിന്റെ പേരിൽ കടലിൽ കല്ലിട്ട് കോടികൾ തുലച്ച മുൻ മാരിടൈം ബോർഡിനെ വെട്ടി നിരത്തി പുനഃസംഘടിപ്പിച്ച പുതിയ ബോർഡിന്റെ ആദ്യ യോഗത്തിൽ കർശന തീരുമാനങ്ങൾ.
ചെയർമാൻ എൻ. എസ്. പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇനി എല്ലാ ഇടപാടുകൾക്കും കണക്ക് വേണമെന്ന് നിദ്ദേശിച്ചു. 2018 മുതൽ മൂന്ന് വർഷം ഒരു രൂപയുടെ പോലും കണക്ക് സൂക്ഷിക്കാതെ കുത്തഴിഞ്ഞു കിടന്ന ബോർഡിന്റെ പിടിപ്പുകേടിൽ തുറമുഖങ്ങളുടെ നവീകരണം മുടങ്ങിയിരുന്നു. വരവുചെലവ് കണക്ക് അവതരിപ്പിക്കുക പോലും ചെയ്‌തില്ല. ബഡ്‌ജറ്റും പാസാക്കിയില്ല. കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയതടക്കം നാലായിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ നിലച്ചുപോയിരുന്നു.
കോഴിക്കോട്ട് തുറമുഖ വകുപ്പിന്റെ രണ്ടര ഏക്കറിൽ വ്യവസായം തുടങ്ങാൻ ലഭിച്ച 11 അപേക്ഷകൾ ഒരു വർഷമായി പൊട്ടിച്ചില്ല.സർക്കാരിന് 600 കോടിയിലേറെ രൂപയുടെ സംരംഭമാണ് നഷ്ടമായത്. സംരംഭകരെ കണ്ടെത്തി വ്യവസായത്തിന് സൗകര്യം നൽകാനും യോഗത്തിൽ തീരുമാനമായി.
തുറമുഖങ്ങൾക്ക് തുക
കണ്ണൂർ അഴീക്കൽ ഗ്രീൻഫീൽഡ് 3000 കോടി
ബേപ്പൂർ 430 കോടി
പൊന്നാനി 600 കോടി
സാങ്കേതിക വിദഗ്ദ്ധരില്ല
സാങ്കേതിക വിദഗ്ദ്ധരില്ലാത്തതിനാൽ തുറമുഖ വകുപ്പിന്റെ പദ്ധതികളെല്ലാം തട്ടിക്കൂട്ടായിരുന്നു. മറൈൻ എൻജിനീയറിംഗിലോ മറ്റ് എൻജിനീയറിംഗ് ശാഖകളിലോ ബിരുദമെടുത്തവർ ബോർഡിനെ ഉപദേശിക്കാനുണ്ടായിരുന്നില്ല. ഇനി വിദഗ്ദ്ധരെ നിയമിക്കും.
മാരിടൈം ബോർഡിന്റെ പ്രവർത്തനം
സംസ്ഥാനത്തെ ചെറുതും വലുതുമായ 17 തുറമുഖങ്ങളുടെ പൂർണനിയന്ത്രണം.
വാർഫുകൾ, ടെർമിനൽ സ്ഥാപിക്കൽ, റെയിൽ, റോഡ് കണക്‌ടിവിറ്റി, ആഴം കൂട്ടൽ, ഡ്രഡ്‌ജിംഗ് എന്നിവയുടെ നടത്തിപ്പ്
മൂന്ന് ഗവ. സെക്രട്ടറിമാരും നാവികസേന, കോസ്റ്റ് ഗാർഡ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെ 12 പേരുണ്ട് ബോർഡിൽ.
ബോർഡിന്റെ വരവ് ചെലവ്
90 കോടി: വാർഷിക വരുമാനം
20 കോടി: ശമ്പളം അടക്കം
മറ്റു ചെലവുകൾ
70 കോടി : മറ്റു വികസനത്തിന്
10,000: ഒരു ടൺ ചരക്ക് കോഴിക്കോട് - മംഗലാപുരം കൊണ്ടുപോകാൻ
15000 : റോഡ് വഴി ഒരു ടൺ കൊണ്ടുപോകാൻ
ആദ്യ പരിഗണന
വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ. കൊല്ലം തങ്കശേരിയിൽ വലിയ വിദേശ കപ്പലുകൾ അടുക്കാൻ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് കൊണ്ടുവരും. കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ പ്രതീക്ഷിക്കുന്നു.
അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖത്തിന് കണ്ടെത്തിയ സ്ഥലം അഴിമുഖത്തോട് ചേർന്നാണ്. ഇവിടെ വലിയ കപ്പലുകൾക്ക് അടുക്കാം. പക്ഷേ തുറമുഖത്തിന് ചെന്നൈ ഐ. ഐ. ടി തയ്യാറാക്കിയ ഡിസൈൻ സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ തിരിച്ചയച്ചിരിക്കുകയാണ്.
`ക്രമക്കേടും അഴിമതിയും ഇല്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് പുതിയ മാരിടൈം ബോർഡ് രൂപീകരിച്ചത്. പ്രൊഫഷണലിസം നടപ്പാക്കുമ്പോൾ നിലവിലെ രീതികൾ മാറും".
- എൻ. എസ്. പിള്ള, ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |