കല്ലമ്പലം:കല്ലമ്പലത്തെ മുത്തൂറ്റ് ഫിൻകോർപ്പിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ. ചെമ്മരുതി പനയറ ക്ഷേത്രത്തിനു സമീപം മണികണ്ഠ വിലാസത്തിൽ നിന്ന് ,കൊല്ലം ചാത്തന്നൂർ മീനാട് വില്ലേജിൽ ശീമാട്ടി വരിഞ്ഞം വിലാസത്തിൽ താമസിക്കുന്ന രത്മമ്മയുടെ മകൾ ജയകുമാരി (50) , കൊല്ലം പനയം വില്ലേജിൽ പെരുമൺ എൻജിനിയറിംഗ് കോളേജിന് സമീപം സുജഭവനിൽ നിന്ന് കൊല്ലം കരിക്കോട് എൻജിനിയറിംഗ് കോളേജിന് സമീപം മലയാളം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സുശീലയുടെ മകൾ അശ്വതി (36) എന്നിവരാണ് പിടിയിലായത്. ഇവർ മുത്തൂറ്റ് ഫിൻകോർപ്പിലെത്തി സ്വർണ്ണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാൻ കൊടുക്കുകയും അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. മാനേജർ അവർ നൽകിയ ഉരുപ്പടികൾ പരിശോധിച്ച് മുക്കുപണ്ടമാണെന്ന് മനസിലാക്കി പൊലീസിനെ വിവരം അറിയിച്ചു. കല്ലമ്പലം പൊലീസ് പ്രതികളെ പിടികൂടി. ഇവരെ കോടതി റിമാൻഡ് ചെയ്തു. മുൻപും പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റ് സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‍ അന്വേഷിച്ചുവരുന്നു. കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫാറോസ്.ഐ,എസ്. ഐ മാരായ ശ്രീലാൽ ചന്ദ്രശേഖർ,സനൽ കുമാർ,എ.എസ്.ഐ സുനിൽ കുമാർ,എസ്.സി.പി.ഒ മാരായ ഹരിമോൻ.ആർ, റീജ,ധന്യ,സി.പി.ഒ. മാരായ ഉണ്ണികൃഷ്ണൻ,കവിത എന്നിവരടങ്ങിയതാണ് അന്വേഷകസംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |