ന്യൂഡൽഹി: അടിപിടിക്കേസിൽ വാദിക്കും പ്രതിക്കും ഒത്തുതീർപ്പ് വ്യവസ്ഥയെന്ന നിലയിൽ 45 ദിവസം യമുനാ നദി വൃത്തിയാക്കാൻ നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി.
രണ്ട് കുട്ടികൾ തമ്മിലുള്ള അടിപിടി രക്ഷിതാക്കൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ ഇരുപക്ഷങ്ങൾക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കികൊണ്ട് ഹൈക്കോടതി സിംഗിൾ ജഡ്ജ് ജസ്റ്റിസ് ജസ്മീത് സിംഗ് ആണ് ഉത്തരവിറക്കിയത്. സെക്ഷൻ 323, 341, 506, 509, 354 എന്നീ വകുപ്പുകൾ ചേർത്ത് ഇരുപക്ഷത്തിനുമെതിരെ കേസ് എടുക്കുകയായിരുന്നു. തങ്ങൾ തമ്മിലുള്ള തർക്കം മുഴുവൻ സ്വന്തം ഇഷ്ടപ്രകാരം പരിഹരിച്ചതായും തങ്ങളുടെ പ്രവർത്തനങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും ഇരുകക്ഷികളും കോടതിയിൽ വ്യക്തമാക്കി.
ഇരുകക്ഷികളുടെയും പേരിലുള്ള എഫ്.ഐ.ആർ റദ്ദാക്കിയ കോടതി 45 ദിവസം യമുന നദി വൃത്തിയാക്കാൻ ഇരുകക്ഷികൾക്കും നിർദേശം നൽകി. ഡൽഹി ജല ബോർഡ് ടീം അംഗം അജയ് ഗുപ്ത ഇതിന് മേൽനോട്ടം വഹിക്കാനും കോടതി ഉത്തരവിട്ടു. തൃപ്തികരമായ രീതിയിൽ ശുചീകരണം പൂർത്തിയാക്കിയാൽ ഡൽഹി ജല ബോർഡ് യമുനാ ശുചീകരണം നടത്തിയതിനുള്ള സർട്ടിഫിക്കറ്റ് നൽകും. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം കോടതിയിൽ രേഖപ്പെടുത്താനും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |