തൃശൂർ: പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ഇടയിൽ മെഡിക്കൽ കോളേജിൽ നാളെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ആശുപത്രി വികസന സമിതി യോഗം ചേരും. ഏറെ മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി വികസന സമിതി യോഗം ചേരുന്നത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയും തിരിച്ച് കൊണ്ടുവന്ന് പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് യോഗം. ഇനിയും പ്രവർത്തനം തുടങ്ങാത്ത ട്രോമാകെയർ സെന്റർ, കമ്മിഷൻ ചെയ്യാത്ത ലീനിയർ ആക്‌സിലറേറ്റർ, പൂർത്തീകരിക്കാത്ത മലിനജല സംസ്‌കരണ പ്ലാന്റ്, അടച്ചു പൂട്ടിയ എച്ച്.ഡി.എസ് കാന്റീൻ, ട്രോളികൾക്കും വീൽച്ചെയറുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കുന്ന രോഗികൾ, സെക്യൂരിറ്റിക്കാരുടെ അഭാവം, പ്രവർത്തന രഹിതമായ സി.സി.ടി.വി കാമറകൾ, അടച്ചിട്ട പ്രധാന കാഷ് കൗണ്ടർ തുടങ്ങി നിരവധി വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് യോഗം വഴിവെച്ചേക്കും.
മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കുറവും പത്തോളം വകുപ്പ് മേധാവികൾ ഇല്ലാത്തതും എച്ച്.ഡി.എസ് യോഗത്തിൽ ചർച്ചയായേക്കും. യോഗം പ്രക്ഷുബ്ധമായേക്കുമെന്നാണ് സൂചന. കരാറുകാരൻ കുടിശിക വരുത്തിയതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് ഇയാളെ ഒഴിവാക്കി എച്ച്.ഡി.എസ് കാന്റീൻ അടച്ചിട്ടിരിക്കുകയാണ്. പുതിയ ടെൻഡർ വിളിച്ചിട്ടുണ്ട്. ഇതും യോഗത്തിൽ ചർച്ചയാകും.
കഴിഞ്ഞ തവണ പരിഗണിച്ചത് അഞ്ച് എണ്ണം
അവസാനമായി കഴിഞ്ഞ ഫെബ്രുവരി എട്ടിന് ചേർന്ന വികസന സമിതി യോഗത്തിൽ പതിനെട്ട് അജണ്ടകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും അഞ്ച് അജണ്ട മാത്രമാണ് പരിഗണിച്ചത്. അന്ന് മാറ്റി വച്ച അജണ്ടകളാണ് നാളെ ചർച്ചയ്ക്കെടുക്കുക. കൂടാതെ അദ്ധ്യക്ഷൻ അനുവദിക്കുന്ന കാര്യങ്ങളും ചർച്ചയ്ക്ക് വരും.
മാറ്റി വച്ച അജണ്ടകളിൽ പ്രധാനം
എച്ച്.ഡി.എസ് ഓഡിറ്റ്
ആംബുലൻസ് നിരക്ക്
എച്ച്.ഡി.എസ് ജീവനക്കാരുടെ പെൻഷൻ പ്രായം
പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിലെ അപാകത
ലാബ് പരിശോധനാ ചാർജ്ജ് വർദ്ധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |