ഒന്നരവർഷത്തിനുള്ളിൽ കേന്ദ്ര സർവീസിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകാനൊരുങ്ങുകയാണ് നരേന്ദ്രമോദി സർക്കാർ. ഇതിന്റെ പ്രാരംഭമായി വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ കണക്കെടുപ്പ് ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. 2020 മാർച്ച് വരെയുള്ള കണക്ക് പ്രകാരം 8.86 ലക്ഷം ഒഴിവാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവ് വരുന്നത് സി ഗ്രേഡിൽ വരുന്ന ജോലിക്കാർക്കാണ്. ഏകദേശം 7.67 ലക്ഷം ഒഴിവുകൾ. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ഒഴിവ് വരുന്ന ജോലികൾ സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഒന്നരവർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് കേന്ദ്രസർവീസിൽ ജോലി നൽകുമെന്ന് ട്വീറ്റ് ചെയ്തത്. അതിന് മുൻപ് തന്നെ പ്രതിരോധസേനയിൽ പുതുതായി തുടങ്ങുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ ഭാഗമായി 17.5 വയസിനും 21നും ഇടയിലുള്ള 46,000 പേർക്ക് വർഷംതോറും തൊഴിൽ നൽകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. പത്താംക്ളാസ്, പ്ളസ് ടു എന്നിവ പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് 90 ദിവസത്തിനുള്ളിൽ ആരംഭിക്കും.
കൊവിഡിനുശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി തൊഴിലില്ലായ്മ മാറിയിരുന്നു. കുറഞ്ഞത് ഒരുലക്ഷത്തോളം പേർക്കെങ്കിലും റെയിൽവേയിൽ ജോലിസാദ്ധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മത്സരപരീക്ഷകൾ കുറ്റമറ്റതാക്കാനുള്ള നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. റെയിൽവേയിലേക്കും കേന്ദ്ര അദ്ധ്യാപക നിയമനത്തിനുമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നത് വലിയ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിരുന്നു. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ മാറ്റിവച്ചെന്ന വാർത്ത വന്നപ്പോൾ റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ യു.പിയിലും ബീഹാറിലും അക്രമാസക്തമായ സമരങ്ങൾ നടത്തിയതും മറക്കാറായിട്ടില്ല.
പാരാമിലിട്ടറി സേനകൾ, ജി.എസ്.ടി, കസ്റ്റംസ് ആൻഡ് എക്സൈസ്, ബാങ്കുകൾ തുടങ്ങിയ മേഖലകളിൽ ഒട്ടേറെ ഒഴിവുകൾ നിലവിലുണ്ട്. പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായും കൂടുതൽ സ്വകാര്യ പരിശീലന-പഠനകേന്ദ്രങ്ങൾ ഉയർന്നുവരും. കനത്ത ഫീസായിരിക്കും ഇവർ ചുമത്തുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലുള്ളവർക്ക് ഇത് അപ്രാപ്യമാകും എന്നതിനാൽ സംസ്ഥാന സർക്കാരും സന്നദ്ധ- യുവജനസംഘടനകളും മുൻകൈയെടുത്ത് പരിശീലന കേന്ദ്രങ്ങൾ തുടങ്ങണം. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം ഈ രീതിയിൽ ശ്രമിച്ചാൽ കേന്ദ്രസർവീസിൽ ഏറ്റവും കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നായി മാറാം. അതിനുള്ള ശ്രമങ്ങൾ സംസ്ഥാനം തുടങ്ങിവയ്ക്കണം. അഗ്‌നിപഥ് പദ്ധതിയിൽ ഉൾപ്പെടുത്താൻ യുവാക്കളെ പരിശീലിപ്പിക്കാനായി സംസ്ഥാനത്തെ വിമുക്തഭടന്മാരുടെ സംഘടനകൾക്കും മറ്റും എല്ലാ ജില്ലകളിലും പരിശീലനകേന്ദ്രങ്ങൾ തുടങ്ങാം. അവർക്ക് വേണ്ട എല്ലാ സഹായവും സർക്കാരും പ്രദാനം ചെയ്യണം. സംസ്ഥാന സർക്കാരും അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പാലിക്കപ്പെട്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കഴിയണം. അതിനാൽ ഒന്നരവർഷം കഴിയുമ്പോൾ എത്രപേർക്ക് തൊഴിൽ നൽകി എന്നതിന്റെ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തണം. സംസ്ഥാന സർക്കാരും ഓരോ വർഷവും എത്രപേർക്ക് തൊഴിൽ നൽകി എന്നതിന്റെ കണക്കുകൾ പുറത്തുവിടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |