അടൂർ : വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടൂർ ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ 4.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പന്നിവിഴ ദേവീക്ഷേത്രത്തിന് മുന്നിലുള്ള കെ.ഐ.പി കനാൽ പുറമ്പോക്കിൽ അനുവദിച്ച 1.99 ഏക്കർ സ്ഥലത്താണ് ഫയർസ്റ്റേഷന് ആസ്ഥാനമന്ദിരം ഉയരുക. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫയർസ്റ്റേഷൻ എന്ന നാടിന്റെ ആവശ്യം യാഥാർത്ഥ്യമാക്കാൻ ചിറ്റയം ഗോപകുമാർ ജനപ്രതിനിധിയായതോടെയാണ് നീക്കം ആരംഭിച്ചത്. കെ.ഐ.പി കനാൽ പുറമ്പോക്കിൽ നിന്ന് 1.99 ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തി. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പ്ളാനും ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിൽ നിന്ന് അനുവദിച്ച തുകയും തമ്മിൽ അന്തരമുണ്ടായതോടെ നിർമ്മാണത്തിന് തടസമായി. 1989 മാർച്ച് 31നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ അടൂർ ഫയർ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്ന് എം.എൽ.എ ആയിരുന്ന ആർ.ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായാണ് അടൂരിൽ ഫയർ സ്റ്റേഷൻ ആരംഭിച്ചത്. അന്നുമുതൽ ഹോളിക്രോസ് ജംഗ്ഷന് സമീപമുള്ള വാടകക്കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം. ഇവിടെയാകട്ടെ സ്ഥലപരിമിതി കാരണം രണ്ട് ഫയർ എൻജിനുകൾ വഴിയോരത്താണ് പാർക്ക് ചെയ്യുന്നത്. നേരത്തെ കെട്ടിടം പണിക്ക് 4. 38 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് കെട്ടിടവിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിക്കുന്നതിനിടെ ഉണ്ടായ നിർമ്മാണ സാമഗ്രികളുടെ നിരക്ക് വർദ്ധനവ് തടസമായി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് അടങ്കൽ തുക വർദ്ധിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണാനുമതി ലഭിച്ചത്.
3 നിലകളിലുള്ള കെട്ടിടം
സെല്ലാർ : വാഹന പാർക്കിംഗ്
ഒന്നാംനില : ഒാഫീസ്
രണ്ടാംനില : ജീവനക്കാരുടെ ബാരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |