കീവ് : കിഴക്കൻ യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമായ സെവെറോഡൊണെസ്ക് നഗരത്തിലെ അസോട്ട് കെമിക്കൽ പ്ലാന്റിലെ ഷെൽട്ടറുകളിൽ 1,200 ഓളം സിവിലിയൻമാർ കുടുങ്ങിക്കിടക്കുന്നതായി റഷ്യൻ അനുകൂല വിമതർ. അസോട്ട് പ്ലാന്റ് ഇപ്പോഴും യുക്രെയിനിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ 500ഓളം സിവിലിയൻമാരാണ് അഭയം തേടിയിട്ടുള്ളതെന്നാണ് യുക്രെയിൻ പറയുന്നത്. നഗരത്തിൽ തുടരുന്ന സാധാരണക്കാർ ശുദ്ധജലമോ ആഹാരമോ ലഭിക്കാതെ ദുരിതത്തിലാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇവിടെ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കാനുള്ള മാനുഷിക ഇടനാഴി യുക്രെയിൻ സൈന്യം തടസപ്പെടുത്തുന്നതായി പ്രദേശത്തെ റഷ്യൻ അനുകൂല വിമതർ ആരോപിച്ചു. സോവിയറ്റ് യുഗത്തിൽ ജോസഫ് സ്റ്റാലിന്റെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് അമോണിയ ഫാക്ടറിയായ അസോട്ട് പ്ലാന്റ്. റഷ്യ സിവിലിയൻമാർക്ക് നേരെ ആക്രമണം നടത്തുന്നതായി യുക്രെയിനും ആരോപിച്ചു.
സിവിലിയൻമാരെ യുക്രെയിൻ സൈന്യം ബോധപൂർവം പ്ലാന്റിലെത്തിച്ച് മാനുഷിക കവചമാക്കി മാറ്റിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. സെവെറോഡൊണെസ്കിനെ മറ്റ് നഗരവുമായി ബന്ധിപ്പിക്കുന്ന അവസാന പാലവും റഷ്യ തകർത്തതോടെ ഇവിടെ നിന്ന് പുറംലോകവുമായുള്ള ബന്ധം ഏറെക്കുറെ നഷ്ടമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |