തിരുവനന്തപുരം:തലസ്ഥാനവാസികളെ ആവേശത്തിലാഴ്‌ത്തി കേരളകൗമുദി 'മേയ്‌ഫ്ലവർ 2022'. കൊവിഡ് മഹാമാരിക്കുശേഷം കേരളകൗമുദി ഒരുക്കിയ ഗാന-നൃത്ത സന്ധ്യ ആസ്വദിക്കാൻ തിരുവനന്തപുരം എ.കെ.ജി ഹാളിലേക്ക് ഒഴുകിയെത്തുന്ന കാഴ്‌ചയാണ് ഇന്നലെ കണ്ടത്. മധുബാലകൃഷ്‌ണൻ,മഞ്ജരി,ഇഷാം,അനുശ്രീ അടക്കം പ്രിയ ഗായകരെയും താരങ്ങളെയും കാണാൻ ആസ്വാദകരെക്കൊണ്ട് ആറ് മണിയോടെ തന്നെ സദസ് നിറഞ്ഞിരുന്നു. ധ്വനിതരംഗിന്റെ വെൽക്കം ഡാൻസോടെയാണ് പരിപാടികൾക്ക് തുടക്കമായത്. 'എന്തരോ മഹാനുഭാവലു' എന്ന ഗാനത്തിനൊപ്പമുളള ധ്വനിതരംഗിന്റെ നൃത്തം സദസ് ഹർഷാരവത്തോടെയാണ് ആസ്വദിച്ചത്.മധു ബാലകൃഷ്‌ണൻ തന്റെ ഹിറ്റ് പാട്ടായ 'അമ്മേ അമ്മേ കണ്ണീർ തെയ്യം തുളളും നെഞ്ചിൽ' എന്ന ഗാനവുമായാണ് സ്റ്റേജിലേക്കെത്തിയത്. മധു ബാലകൃഷ്‌ണന്റെ ഓരോ വരവുകൾക്കും സദസ് നിറഞ്ഞ കൈയടിയാണ് നൽകിയത്.ഗസൽ ആലാപനത്തോടെയാണ് മഞ്ജരി സദസിനെ കൈയിലെടുത്തത്. എ.കെ.ജി ഹാളിനെ ഇളക്കിമറിച്ചായിരുന്നു ഇഷാം അബ്‌ദുൾ വഹാബിന്റെ കടന്നുവരവ്.ഇഷാമിന് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി ജി.ആർ. അനിൽ നൽകി.യുവാക്കൾ ഏറ്റെടുത്ത ഹൃദയത്തിലെ 'ദർശന...' എന്ന ഗാനമാണ് ഇഷാം പാടിയത്.ഫ്യൂഷൻ ഡാൻസുമായാണ് അനുശ്രീ വേദിയിലേക്കെത്തിയത്.അനുശ്രീയും സംഘവും മേയ് ഫ്ലവർ വേദിയെ പൂരപ്പറമ്പാക്കി. രേഷ്‌മ രാഘവേന്ദ്ര,വിഷ്‌ണുവർദ്ധൻ,സജീവ് സ്റ്രാൻലി തുടങ്ങിയവരുടെ ഗാനങ്ങളും ചടങ്ങിന് മിഴിവേകി.കേരളകൗമുദിയും കൗമുദിയും സംയുക്തമായി സംഘടിപ്പിച്ച ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റ് 2022ൽ വിജയികളായ ഗൗരികൃഷ്‌ണ,ഗൗരി .ജെ.എസ്, സൂരജ് തുടങ്ങിയവരും പാട്ട് പാടി സദസിന് സംഗീത വിരുന്നൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |