തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസും പ്രത്യേക സംഘം അന്വേഷിക്കും. കെ.ടി. ജലീൽ നൽകിയ പരാതി അന്വേഷിക്കുന്ന സംഘത്തിനാണ് ഈ കേസും കൈമാറിയത്.
സി.പി.എം നേതാവ് സി.പി പ്രമോദ് നൽകിയ പരാതിയിലാണ് കേസ്. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് സ്വപ്നയ്ക്കും പി.സി.ജോർജ്ജിനുമെതിരേ കേസെടുത്തത്. ഈ കേസിൽ സോളാർ വിവാദ നായിക സരിത. എസ്. നായരുടെ രഹസ്യമൊഴിയെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും പ്രതികളെ ചോദ്യം ചെയ്യുക. മൊഴി മാറ്റിക്കാൻ ഇടനിലക്കാരായ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന് പിന്നിൽ പി.സി.ജോർജ്ജും ക്രൈം നന്ദകുമാറും മറ്റു ചിലരുമാണെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. സരിതയും പി.സി ജോർജ്ജും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതിന്റെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭ്യമായ ശേഷമാവും കൂടുതൽ നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |