കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ ഷാർജയിൽ തുടങ്ങാനുദ്ദേശിച്ച ബിസിനസ് ഷാർജ ഭരണാധികാരിയുടെ ഭാര്യ എതിർത്തപ്പോഴാണ് മുടങ്ങിയതെന്നും മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ പെരുമാറ്റത്തിൽ അവർ അലോസരം പ്രകടിപ്പിച്ചെന്നും സ്വപ്‌ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്തിലെ ഇ.ഡി കേസിൽ രഹസ്യമൊഴി നൽകാനുള്ള അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചതാണ് സത്യവാങ്മൂലം.
സത്യവാങ്മൂലത്തിൽ നിന്ന്
2016 മുതൽ കോൺസൽ ജനറലിന്റെ വീട്ടിൽ നിന്ന് ബിരിയാണി ചെമ്പുകൾ ക്ളിഫ് ഹൗസിലേക്ക് കൊണ്ടുപോയിരുന്നു. ചെമ്പിൽ മൂന്നിൽ രണ്ടു ഭാഗം ഭാരമുള്ള സാധനങ്ങളായിരുന്നു. അതിന് മുകളിൽ ഫോയിൽ പേപ്പറിൽ ബിരിയാണി നിറയ്ക്കും. ക്ളിഫ് ഹൗസിൽ ശിവശങ്കറാണ് ഇത് കൈകാര്യം ചെയ്തത്.
ഷാർജ ഭരണാധികാരിക്ക് ഡി. ലിറ്റ് നൽകാൻ അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീൽ കാലിക്കറ്റ് വി.സി മുഹമ്മദ് ബഷീറിൽ സ്വാധീനം ചെലുത്തിയെന്ന് കോൺസുൽ ജനറൽ പറഞ്ഞു. മുഖ്യമന്ത്രിയും ശിവശങ്കറും കോൺസുൽ ജനറലിനെയും തന്നെയും ക്ളിഫ് ഹൗസിലേക്ക് ക്ഷണിച്ച് ചടങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റണമെന്നും ഷാർജ ഭരണാധികാരിയുമായി സ്വകാര്യ കൂടിക്കാഴ്ച ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. ഷാർജയിലെ ഐ.ടി ഹബ്ബിന്റെ ചുമതലയുള്ള ഷാർജ ഭരണാധികാരിയെയും ഭാര്യയെയും കാണണമെന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ആവശ്യപ്പെട്ടു. അവർക്ക് ആഭരണങ്ങളും സ്വർണവും ഡയമണ്ടുകളും കമല വാഗ്‌ദാനം ചെയ്തു. കോവളത്തെ ലീല ഹോട്ടലിലെ മുറിയിൽ പോയി ഷാർജ ഭരണാധികാരിയുടെ ഭാര്യയെ കമലയും നളിനി നെറ്റോയും ഞാനും ചേർന്ന് കണ്ടു. ആദ്യമേ കമല ബിസിനസ് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഭരണാധികാരിയുടെ ഭാര്യ അസ്വസ്ഥത പ്രകടിപ്പിച്ചു.
2017 സെപ്തംബർ 26ന് രാവിലെ ക്ളിഫ് ഹൗസിൽ വച്ചാണ് വീണയ്ക്കു വേണ്ടി ബിസിനസ് കാര്യം സംസാരിച്ചത്. ഷാർജ ഭരണാധികാരിയുടെ മരുമകനും ഐ.ടി മന്ത്രിയുമായ ഷേഖ് ഫാഹിമുമായി തുടർചർച്ച നടന്നെങ്കിലും ഭരണാധികാരിയുടെ ഭാര്യയുടെ എതിർപ്പു മൂലം മുന്നോട്ടു പോയില്ല.
രഹസ്യമൊഴിക്കായി ക്രൈംബ്രാഞ്ചും വിജിലൻസും നൽകിയ അപേക്ഷകൾ തള്ളി
സ്വർണക്കടത്തു കേസിൽ സ്വപ്‌ന സുരേഷ് ഇ.ഡിക്കുവേണ്ടി നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി ക്രൈംബ്രാഞ്ചും വിജിലൻസും നൽകിയ അപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. എന്താവശ്യത്തിനാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടുന്നതെന്നു വ്യക്തമാക്കാൻ ഇന്നലെ ഹർജി പരിഗണിക്കവേ കോടതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ ഗൂഢാലോചന നടത്തിയതിന് സ്വപ്നയ്ക്കും കൂട്ടർക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും സ്വപ്‌ന നൽകിയ രഹസ്യമൊഴി ഈ കേസിൽ പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരൺ, സ്വപ്നയ്ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വപ്‌ന നൽകിയ സത്യവാങ്മൂലം പുറത്തുപോയതെങ്ങനെയെന്ന് അന്വേഷിക്കണം. സ്വപ്നയുടെ അഭിഭാഷകൻ തന്നെ സത്യവാങ്മൂലം പുറത്തുവിട്ടെന്ന് സംശയമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിന്റെ വിവരങ്ങൾ മൊഴിയിലുള്ളതിനാൽ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യം.
രഹസ്യമൊഴിയുടെ പകർപ്പ് നൽകുന്നതിനെ ഇ.ഡിയും സ്വപ്നയുടെ അഭിഭാഷകനും എതിർത്തു. സ്വർണക്കടത്തു കേസിൽ അന്വേഷണം നടക്കുകയാണെന്നും സ്വപ്‌ന നൽകിയ രഹസ്യമൊഴി കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണെന്നും ഇ.ഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇ.ഡിയുടെ കേസിൽ നൽകിയ രഹസ്യമൊഴിയാണ് ഇതെന്നും മറ്റ് അന്വേഷണ ഏജൻസികൾക്കു നൽകരുതെന്നും വാദിച്ചു.
സ്വപ്നയ്ക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കാൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ രഹസ്യമൊഴിയുടെ പകർപ്പ് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്തശേഷം തനിക്കെതിരെപോലും കേസ് എടുത്തിട്ടുണ്ടെന്നും അഡ്വ. കൃഷ്ണരാജ് അറിയിച്ചു. അന്വേഷണം പൂർത്തിയാകാതെ രഹസ്യമൊഴിയുടെ പകർപ്പ് ആർക്കും നൽകാനാവില്ലെന്ന് വ്യക്തമാക്കിയ പ്രിൻസിപ്പൽ സെഷൻസ് കോടതി ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും ആവശ്യം തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |