ലക്ഷ്യം ഇ- ഗവേണൻസ്
ജീവനക്കാർക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകും
തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കെ തിരുവനന്തപുരം നഗരസഭയ്ക്ക് ഇതുവരെ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല. അതിന് പ്രധാനകാരണം ആവശ്യമായ സാമഗ്രികളുടെ അപര്യാപ്തതയും ജീവനക്കാർക്ക് കംപ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതുമാണ്. ഇത്തരത്തിൽ പല സേവനമേഖലകളിൽ നിന്ന് പരാതി കൂടിവന്നതോടെയാണ് ഇ- ഗവേണൻസ് ശക്തിപ്പെടുത്താൻ നഗരസഭ തീരുമാനിച്ചത്. 2024ന് ഉള്ളിൽ പൂർണ ഇ- ഗവേണൻസ് നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജീവനക്കാർക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകും. ഇതുവരെ 441 ജീവനക്കാർക്ക് വിവിധ തലത്തിൽ ക്ലാസുകൾ എടുത്തു. നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരുൾപ്പെടെ 1600 പേരുണ്ട്. ഇതിൽ 20 ശതമാനം പേർക്ക് മാത്രമേ നിലവിൽ കംപ്യൂട്ടർ പരിജ്ഞാനം പൂർണമായുള്ളൂ. 20 ശതമാനം പേർക്ക് യാതൊരു പരിജ്ഞാനവുമില്ല. 60 ശതമാനം പേർക്ക് ഭാഗികമായി കംപ്യൂട്ടർ ഉപയോഗിക്കാനറിയാം.
നിലവിലെ പ്രതിസന്ധികൾ
75 ശതമാനത്തോളം ഫയൽ വർക്കുകൾ നഗരസഭയിൽ ഓൺലൈനായാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ പകുതിയോളം ജീവനക്കാർക്ക് കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത് സംസ്ഥാനത്ത് ഏറ്രവുമധികം ഇടപാടുകൾ നടക്കുന്ന തിരുവനന്തപുരം നഗരസഭയ്ക്കും ജനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഫയലുകൾ കാണാതെപോകുന്ന പരാതികളാണ് ഏറെയും. ഇത്തരത്തിൽ അപേക്ഷകൾ കാണാതാവുകയും വീണ്ടും നൽകുന്നതും പതിവാണ്. ഓൺലൈനല്ലാത്ത ഫയൽ പരിശോധനയും കാലതാമസം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ സേവനങ്ങളാണ്. എന്നാൽ വസ്തുകരം, പ്രൊവിഷൻ ടാക്സ് എന്നിവ പൂർണമായും ഓൺലൈനായിട്ടില്ല. ഇതിന്റെ ഡേറ്റാ ബേസുകൾ ഡിജിറ്റലൈസ് ചെയ്യാത്തതാണ് ഓൺലൈൻ സേവനത്തിന് വിലങ്ങുതടിയായത്. ഓൺലൈനായി തുക അടയ്ക്കാൻ കഴിയുമെങ്കിലും കുടിശ്ശികയുണ്ടോ എന്ന് അറിയുക പ്രയാസമാണ്.
ഉപയോഗം
അനാവശ്യ കാലതാമസം ഒഴിവാക്കാം
ഫയൽ പരിശോധന എവിടെയിരുന്നും
ഏതു സമയത്തും നടത്താം
അഴിമതി കുറയും
ഫയൽ കാണാതെപോകില്ല
വേണ്ടത്
എല്ലാ ജീവനക്കാർക്കും കംപ്യൂട്ടർ പരിശീലനം നൽകുക
എല്ലാ ജീവനക്കാർക്കും കംപ്യൂട്ടർ നൽകുക
ആവശ്യമായ ശേഷിയുള്ള നെറ്ര്‌വർക്ക് സ്ഥാപിക്കുക
കാലഹരണപ്പെട്ട മെഷീനുകൾ മാറ്രുക
പദ്ധതിത്തുക 3.5 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |