കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വ്യാജ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ ക്രൈെ വാരിക എഡിറ്റർ ടി പി നന്ദകുമാർ അറസ്റ്റിൽ. അശ്ലീല വീഡിയോ നിർമിക്കുന്നതിന് നിർബന്ധിക്കുകയും സമ്മതിക്കാതെ വന്നപ്പോൾ മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് നന്ദകുമാറിന്റെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളം കാക്കനാടി ഇൻഫോപാർക്ക് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി തന്നോട് വീഡിയോയിൽ അഭിനയിക്കാനാണ് നന്ദകുമാർ ആവശ്യപ്പെട്ടതെന്നും നിരസിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. വാട്സാപ്പ് കോളുകളിലൂടെയാണ് നന്ദകുമാർ ബന്ധപ്പെട്ടിരുന്നതെന്നും പിന്നീട് ഭീഷണിസന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്നും സഹിക്കെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. അശ്ലീല വീഡിയോയിൽ അഭിനയിക്കുന്നതിന് നന്ദകുമാർ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായും യുവതി പറഞ്ഞു. ഒരു മാസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇന്ന് കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ മന്ത്രി വീണാ ജോജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നന്ദകുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പുറമേ ഇപ്പോൾ പരാതിനൽകിയ യുവതിക്കും സഹപ്രവർത്തകനായ യുവാവിനും എതിരെ നന്ദകുമാറും ഒരു പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |