മുംബയ്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ നയിക്കുന്ന റിഷഭ് പന്തിനെ വിമർശിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ ഡെയ്ൽ സ്റ്റെയിൻ. ക്രിക്കറ്റിൽ മികച്ച കളിക്കാർ തെറ്റുകളിൽ നിന്ന് പഠിക്കുമെന്നും എന്നാൽ റിഷഭ് പന്ത് പഠിക്കാൻ തയ്യാറാകുന്നില്ലെന്ന് സ്റ്റെയിൻ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നാലു മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച പന്ത് എല്ലാ കളികളിലും ഒരേ പിഴവ് തന്നെയാണ് വരുത്തിയതെന്നും സ്റ്റെയിൻ പറഞ്ഞു. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ഫോമിലുള്ള ഒരാളെയാണ് ടീമിലേക്ക് എടുക്കേണ്ടതെന്നും സ്റ്റെയിൻ കൂട്ടിച്ചേർത്തു.
അതേസമയം ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ദിനേഷ് കാർത്തിക്കിനെ സ്റ്റെയിൻ വളരെയേറെ പ്രശംസിച്ചു. ചില കളിക്കാർ പാരമ്പര്യത്തിന്റെയും മുൻ പ്രകടനങ്ങളുടെയും പേരിലാണ് ടീമിലെത്തുന്നതെന്നും എന്നാൽ കാർത്തിക്ക് സ്വന്തം കഴിവ് കൊണ്ട് ടീമിൽ ഇടംപിടിച്ച വ്യക്തിയാണെന്നും സ്റ്റെയിൻ പറഞ്ഞു. ഓരോ മത്സരത്തിലും തന്റെ കഴിവുകൾ തെളിയിക്കുകയാണ് കാർത്തിക്കെന്നും ഈ ഫോം തുടരുകയാണെങ്കിൽ ലോകകപ്പ് ടീമിൽ ആദ്യം സ്ഥാനം ഉറപ്പിക്കുന്ന താരങ്ങളിൽ ഒരാൾ കാർത്തിക്കായിരിക്കുമെന്നും സ്റ്റെയിൻ കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി ട്വന്റിയിൽ കാർത്തിക്കിന്റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോറിൽ എത്തിയത്. 13-ാം ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കാർത്തിക് തുടക്കത്തിലെ മെല്ലെ പോക്കിന് ശേഷം തനിനിറം കാണിച്ചതോടെയാണ് ഇന്ത്യ സാമാന്യം ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. 27 പന്തിൽ 55 റൺസെടുത്ത കാർത്തിക്കിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 എന്ന സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 87ന് എല്ലാവരും പുറത്തായി. അഞ്ച് മത്സരങ്ങളുടെ ടി ട്വന്റി പരമ്പരയിൽ നിലവിൽ രണ്ട് കളികൾ വീതം ജയിച്ച് രണ്ട് ടീമുകളും സമനിലയിൽ നിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |