തിരുവനന്തപുരം: ലോകകേരളസഭ സമ്മേളിച്ച നിയമസഭാ മന്ദിരത്തിൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിന്റെ സാന്നിദ്ധ്യം വിവാദമായി.
നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലും ചേർന്നുള്ള സഭാ ടി.വി. ഒാഫീസിലുമെല്ലാം ഉണ്ടായിരുന്ന അനിത സമ്മേളന പ്രതിനിധി അല്ലെന്നാണ് സംഘാടകരായ നോർക്കയുടെ വിശദീകരണം.
സഭാംഗമോ നടത്തിപ്പ് ടീമംഗമോ അല്ലാത്തയാൾ മന്ദിരത്തിൽ പ്രവേശിച്ചത് ദുരൂഹമാണ്. നോർക്കയുടെ പാസുള്ളവരെ മാത്രമാണ് നിയമസഭാ ഗേറ്റിലും മന്ദിരത്തിലേക്കും സമ്മേളന ഹാളിലേക്കുമെല്ലാം പ്രവേശിപ്പിക്കുന്നത്. ഇതൊന്നുമല്ലാത്ത അനിത പുല്ലയിൽ എങ്ങിനെ ഇവിടെല്ലാം എത്തി എന്നതിന് വിശദീകരണമില്ല.
തൃശ്ശൂർ സ്വദേശിയായ അനിത പുല്ലയിൽ ഇറ്റലിയിലെ റോമിലാണ് താമസം. അവിടെ പ്രവാസി മലയാളി അസോസിയേഷൻ പ്രവർത്തകയാണ്. കഴിഞ്ഞ രണ്ട് ലോകകേരളസഭയിലും ഗൾഫിൽ മേഖലാസമ്മേളനത്തിലും അവർ പങ്കെടുത്തിരുന്നു.ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അവരെ ഒഴിവാക്കിയത്. എന്നിട്ടും അവർ സമ്മേളനസ്ഥലത്ത് എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |