ചേർത്തല: എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റും തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിക്കുന്നവരുടെ കളിപ്പാവയായി മാറിയ ശിവഗിരിയിലെ സ്വാമി ജ്ഞാനതീർത്ഥക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്ന് ധർമ്മസംഘം ട്രസ്റ്റിനോട് യോഗം കൗൺസിൽ ആവശ്യപ്പെട്ടു.
യോഗം-യൂണിയൻ-ശാഖ അംഗങ്ങളുടെ സഹകരണത്തോടെയാണ് ശിവഗിരിയിൽ നടന്ന യതിപൂജ നടന്നത്. യോഗം ജനറൽ സെക്രട്ടറി മുഖ്യരക്ഷാധികാരിയും കൗൺസിലർ പി. സുന്ദരൻ കൺവീനറായും മേലാംകോട് സുധാകരൻ ചെയർമാനായും സ്വാമി ശാരദാനന്ദ ട്രഷററുമായുള്ള ഫിനാൻസ് കമ്മിറ്റിയാണ് യതിപൂജയ്ക്കായി പ്രവർത്തിച്ചത്. ചെയർമാന്റേയും ട്രഷററുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് പണമിടപാട് നടന്നത്. വരവ്-ചെലവ് കണക്കുകൾ പാസാക്കിയശേഷം മിച്ചമുള്ള തുക ഫെഡറൽ ബാങ്കിന്റെ വർക്കല ശാഖയിൽ കൺവീനറുടേയും ട്രഷററുടേയും സംയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഭാഗികമായി നിർമ്മിച്ച സദ്യാലയം ശീതീകരിച്ച് ആധുനികമായ ഇരിപ്പിടങ്ങളോടെ പൂർത്തിയാക്കി ശിവഗിരി മഠത്തിന് സമർപ്പിക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.
ഗുരുഭക്തർ കാണിക്കയായി സമർപ്പിച്ച യതിപൂജയെ സംബന്ധിച്ചും യോഗത്തെക്കുറിച്ചും സ്വാമി ജ്ഞാനതീർത്ഥ അപക്വമായി പ്രസ്താവന നടത്തിയത് നിന്ദ്യവും ഖേദകരവുമാണ്. 25 വർഷമായി ശ്രീനാരായണ പ്രസ്ഥാനങ്ങളെ നയിക്കുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിപരമായി ആക്ഷേപിച്ചത് പൊറുക്കാൻ കഴിയില്ല.
ഗുരുദേവൻ വിഭാവനം ചെയ്ത മതസമന്വയ ദർശനം സമസ്ത ജനങ്ങളിലും എത്തിക്കേണ്ട വർത്തമാന കാലഘട്ടത്തിൽ പൊതുസമൂഹത്തിൽ യോഗത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംസാരിച്ചു.
ബഫർ സോൺ പുനഃപരിശോധിക്കണം
ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കാനുള്ള തീരുമാനം വേദനാജനകവും കർഷക വിരുദ്ധവുമാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിൽ അഭിപ്രായപ്പെട്ടു. ഉത്തരവ് നടപ്പായാൽ നിർമ്മാണ പ്രവർത്തനം നടത്താനോ വീടുകൾ വിൽക്കാനോ കഴിയില്ല. തീരുമാനം പുനഃപരിശോധിച്ച് കർഷകരുടെ ആശങ്ക മാറ്റുന്നതിനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കണം. സുപ്രീംകോടതിയിൽ റിവ്യൂഹർജി നൽകുന്നതടക്കമുള്ള കാര്യങ്ങൾ നടത്തം. അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം മേഖലയിലെ പ്രവർത്തകരെ ഉൾക്കൊള്ളിച്ചു സമരം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |