പയ്യന്നൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ ടി.ഐ മധുസൂദനനെ എം.എൽ.എ സ്ഥാനത്തു നിന്ന് നീക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി പറഞ്ഞു. കഴിഞ്ഞദിവസം തകർത്ത പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസും തലയറുത്ത ഗാന്ധി പ്രതിമയും സന്ദർശിച്ചതിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. ഈക്കാര്യത്തിൽ എം.എൽ.എയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി. എം പറഞ്ഞാൽ കട്ടുവെന്നാണ് അർത്ഥമെന്നും സുധാകരൻ വ്യക്തമാക്കി. അഴിമതി പുറത്തുകൊണ്ടുവന്ന ഏരിയാസെക്രട്ടറിക്ക് രാഷ്ട്രീയം മതിയാക്കേണ്ടി വന്നത് ഗൗരവകരമായ വിഷയമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഫണ്ട് വിവാദം സി.പി.എം മാത്രം അന്വേഷിച്ചാൽപോര. ഈക്കാര്യത്തിൽ നിയമപരമായ സാദ്ധ്യത കോൺഗ്രസ് പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.
വിമാനത്താവളത്തിൽ നിന്നും മുഖ്യമന്ത്രി ഇറങ്ങിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മന്ത്രി ആസമയം അവിടെയുണ്ടായിരുന്നില്ലെന്ന് ഇ.പി ജയരാജനും പിന്നീട് പാർട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് അവരത് മാറ്റിപറഞ്ഞു. സംഭവത്തിൽ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |