ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്നു കാൽവഴുതി വേമ്പനാട്ട് കായലിൽ വീണു കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം ചെറുന്നിയൂർ പഞ്ചായത്ത് മുടിയാക്കോട് ത്രിവേണി ഹൗസിൽ ബാലകൃഷ്ണൻ നായരുടെ മകൻ പ്രദീപ് ബി.നായർ (46) ആണ് മരിച്ചത്. ചെങ്ങന്നൂർ ഐ.ടി.ഐയിലെ ഹെഡ്ക്ലാർക്കായ പ്രദീപ് ഉൾപ്പെടെ 12 അംഗ സംഘം രാവിലെ 11 മണിക്കാണ് ഹൗസ്ബോട്ടിൽ ഉല്ലാസയാത്രയ്ക്കെത്തിയത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ തോട്ടാതോട് എസ്.എൻ ജംഗ്ഷന് കിഴക്കേക്കര ഭാഗത്ത് വച്ചാണ് പ്രദീപ് കായലിൽ വീണത്. സമീപത്തുണ്ടായിരുന്ന ഹൗസ്ബോട്ടിലെ ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കായതിനാൽ ഫലമുണ്ടായില്ല. ടൂറിസം എസ്.ഐ പി.ജയറാമിന്റെ നേതൃത്വത്തിലുള്ള പൊലീസും ആലപ്പുഴയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും നോർത്ത് പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ 5.30ന് സ്‌കൂബ ടീമിന്റെ സംഘം ജലരക്ഷക് ബോട്ടിന്റെ സഹായത്തോടെ തെരച്ചിൽ പുനരാരംഭിച്ചു. 6.10ന് പുന്നമടയിലുള്ള സായ് പരിശീലന കേന്ദ്രത്തിന് വടക്ക് ഭാഗത്ത് കക്കവാരൽ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സ്പീഡ് ബോട്ടിൽ പട്രോളിംഗ് നടത്തിയിരുന്ന നോർത്ത് പൊലീസ് മൃതദേഹം കരയിൽ എത്തിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മകൾ: പ്രദീപ്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |